വൈദ്യുതി നിരക്ക് വർധന: പുതിയ താരിഫ് സെപ്റ്റംബർ 30-നകം
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധന സെപ്റ്റംബര്‍ 30-നകം നടപ്പാക്കും. യൂണിറ്റിന് ശരാശരി 41 പൈസയാണ് പരമാവധി വര്‍ധിക്കുക. നിരക്ക് നിര്‍ദ്ദേശങ്ങള്‍ റെഗുലേറ്ററി കമ്മീഷന്‍ തയ്യാറാക്കും. നിരക്ക് വര്‍ദ്ധനയുണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. നിരക്ക് വര്‍ധന നിര്‍ണയിക്കുന്നതില്‍ നിന്ന് റെഗുലേറ്ററി കമ്മീഷനെ തടയണമെന്ന ആവശ്യവുമായി ഹൈ ടെന്‍ഷന്‍, എക്‌സ്ട്രാ ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ ഹൈക്കോടതിയെ സമീപച്ചതോടെയാണ് വർധനവിന് സാങ്കേതികമായി തടസ്സമുണ്ടായത്. എന്നാല്‍, നിരക്ക് വര്‍ധന നിര്‍ദ്ദേശം പരിഗണിക്കാമെന്ന് ഹൈക്കോടതി റെഗുലേറ്ററി കമ്മീഷന് കഴിഞ്ഞ ദിവസം ഉത്തരവ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ റെഗുലേറ്ററി കമ്മീഷന്‍ അടുത്ത നാല് വര്‍ഷത്തെ താരിഫ് നിര്‍ണയിക്കും.സെപ്റ്റംബര്‍ 30-നകം പുതിയ താരിഫ് നിലവില്‍ വരും.
പെന്‍ഷന്‍ ഫണ്ടിലേക്കായി നീക്കുന്ന മാസ്റ്റര്‍ ട്രസ്റ്റ് ഫണ്ടിലെ 407 കോടി രൂപ ബാധ്യതയായി കണക്കാക്കി ഉപഭോക്താക്കളില്‍ നിന്ന് ചുമത്താനുള്ള നിർദ്ദേശം വൈദ്യുതി ബോര്‍ഡ് വെച്ചിരുന്നു. ഇത് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. എന്നാല്‍, ബോര്‍ഡ് മുന്നോട്ടുവെച്ച 41 പൈസ വര്‍ധനയിൽനിന്ന് പുതുക്കിയ നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ റെഗുലേറ്ററി കമ്മീഷന്‍ ആവശ്യപ്പെട്ടില്ല. ഒരു വര്‍ഷത്തെ കമ്മിയുടെ ഒരു ഭാഗം നികത്താനാണ് റെഗുലേറ്ററി കമ്മീഷന് മുമ്പാകെ ബോര്‍ഡ് പ്രൊപ്പോസല്‍ നല്‍കുന്നത്. 6.19 ശതമാനം വര്‍ധന വേണമെന്ന ബോര്‍ഡിന്റെ ആവശ്യമാണ് റെഗുലേറ്ററി കമ്മീഷന്‍ പരിഗണിക്കുക