നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ എത്തുമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ എ ഗീത. നിപ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും വിദഗ്ധ സമിതിയുടെ നിർദേശമനുസരിച്ച് നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. ജനങ്ങൾ നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്നും കൺട്രോൾ റൂമുകൾ സജ്ജമാണെന്നും കളക്ടർ അറിയിച്ചു. നിപയുമായി ബന്ധപ്പെട്ട് റൂട്ട് മാപ്പ് ഇന്ന് തന്നെ പുറത്തിക്കുമെന്നും മൊബൈൽ പരിശോധന ലാബ് ഇന്ന് തന്നെ സജ്ജീകരിക്കുമെന്നും കളക്ടർ കൂട്ടിച്ചേർത്തു.
അതേസമയം, നിപ ജാഗ്രതയുമായി ബന്ധപ്പെട്ട് കണ്ടൈൻമെന്റ് സോണിൽ ഉൾപ്പെട്ട മുഴുവൻ സ്കൂളുകളിലെയും കുട്ടികൾക്ക് വീട്ടിലിരുന്ന് ക്ലാസുകളിൽ അറ്റൻഡ് ചെയ്യാവുന്ന തരത്തിൽ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ്. ഐ. എ. എസിന് നിർദേശം നൽകി. സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. കണ്ടൈൻമെന്റ് സോണിൽ ഉൾപ്പെട്ട സെന്ററുകളിലെയും കണ്ടൈൻമെന്റ് സോണിലെ പരീക്ഷാർത്ഥികളുടെയും പരീക്ഷകൾ പിന്നീട് നടത്തുന്നതാണ്. മറ്റ് കേന്ദ്രങ്ങളിലെ പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല.