രജിലേഷ് കേരിമഠത്തില്‍
മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും പേരില്‍ വ്യാജ മെയിലുകള്‍ തയ്യാറാക്കി അയക്കുന്ന അയക്കുന്ന നൈജീരിയന്‍ സംഘത്തെ കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കാന്‍ കേരള പൊലീസ് ഇറക്കിയ ട്രോളിനെതിരെ വിമര്‍ശനവുമായി സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ നടന്‍ സാമുവല്‍ ഐബോള റോബിന്‍സണ്‍. നൈജീരിയന്‍ തട്ടിപ്പ്: ഒരവലോകനം എന്ന പേരിലായിരുന്നു കേരള പൊലീസിന്റെ ട്രോള്‍. സക്കറിയയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ രംഗങ്ങള്‍ ഉപയോഗിച്ചായിരുന്നു പൊലീസ് ട്രോള്‍ ഉണ്ടാക്കിയിരുന്നത്.
‘’വ്യാജ സന്ദേശം അയയ്ക്കുന്ന നൈജീരിയന്‍ സംഘത്തിനെതിരെ മുന്നറിയിപ്പ്. മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പേരില്‍ വ്യാജ ഈ മെയില്‍ സന്ദേശങ്ങള്‍ അയച്ച് പണം തട്ടുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കുക. നൈജീരിയന്‍ സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് പോലീസ് സൈബര്‍ഡോം കണ്ടെത്തിയിട്ടുണ്ട്. മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും അയയ്ക്കുന്നതെന്ന വ്യാജേന പണമോ സേവനങ്ങളോ ആവശ്യപ്പെട്ട് ലഭിക്കുന്ന ഈമെയില്‍ സന്ദേശങ്ങള്‍ അവഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’’- എന്ന് പറഞ്ഞായിരുന്നു കേരള പോലീസ് ട്രോള്‍ പോസ്റ്റ് ചെയ്തിരുന്നത്.
ഇതിനെതിരെയാണ് സാമുവല്‍ ഐബോള റോബിന്‍സണ്‍ രംഗത്തുവന്നിരിക്കുന്നത്. ഇതുപോലുള്ള കാര്യങ്ങള്‍ക്ക് തന്റെ ഇമേജും സാദൃശ്യവും ഉപയോഗിക്കുന്നതിനെ അഭിനന്ദിക്കുന്നില്ലെന്നും താന്‍ ഒരു നൈജീരിയന്‍ ആയതുകൊണ്ട് അതിനര്‍ത്ഥം ഒരു തട്ടിപ്പുകാരനാണെന്ന് അല്ലെന്നും സാമുവല്‍ പറയുന്നു. സാമുവലിന്റെ വിമര്‍ശനം വന്നതോടെ കേരള പോലീസ് തങ്ങളുടെ ഫെയ്സ്‍ബുക്ക് പേജില്‍ നിന്ന് പോസ്റ്റ് നീക്കം ചെയ്തു.
സാമുവല്‍ ഐബോള റോബിന്‍സണിന്റെ പോസ്റ്റ് വായിക്കാം:
ഇതുപോലുള്ള കാര്യങ്ങൾക്ക് എന്റെ ഇമേജും സാദൃശ്യവും ഉപയോഗിക്കുന്നതിനെ ഞാൻ അഭിനന്ദിക്കുന്നില്ല. കേരള പോലീസ് ചെയ്യുന്ന ജോലിയെ ഞാൻ അഭിനന്ദിക്കുന്നു. ഒരു രാജ്യത്തുനിന്നുമുള്ള വഞ്ചനയെ ഞാൻ ഒരു തരത്തിലും പിന്തുണയ്ക്കുന്നില്ല, അതുമായി ബന്ധപ്പെടുന്നത് ഞാൻ അഭിനന്ദിക്കുന്നില്ല.
ഞാൻ ഒരു നൈജീരിയൻ ആയതുകൊണ്ട് ഞാൻ ഒരു തട്ടിപ്പുകാരനാണെന്ന് അർത്ഥമാക്കുന്നില്ല. യഥാർത്ഥത്തിൽ നിരവധി അഴിമതികൾ ചൈനീസ് അല്ലെങ്കിൽ വിയറ്റ്നാം ഉത്ഭവമാണ്, അവ നൈജീരിയൻ കോഡ് നാമങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത്. ഞാൻ ഒരു തട്ടിപ്പുകാരനല്ല, ഇത് ഞാൻ വിലമതിക്കുന്നില്ല.
നിങ്ങൾ ഒരു ഇന്ത്യൻ മനുഷ്യനായതുകൊണ്ട് നിങ്ങൾ ഒരു റാപ്പിസ്റ്റ് അല്ല. ഇവ സാമാന്യവൽക്കരിക്കുന്നത് നിർത്തുക. ദശലക്ഷക്കണക്കിന് നൈജീരിയക്കാരും കോടിക്കണക്കിന് ഇന്ത്യക്കാരുമുണ്ട്. എല്ലാം ഒരുപോലെയാണെന്ന് കരുതുന്നത് വളരെ ക്രിയാത്മകമല്ല. നന്ദി