ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ ഉൾപ്പെടെയുള്ള പ്രതികൾ നേരിട്ട് ഹാജരായി വിചാരണ നേരിടണമെന്ന കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പെരുമ്പാവൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി ആറ് മാസത്തേക്കാണ് സ്റ്റേ ചെയ്തത്. വിചാരണയുടെ ഭാഗമായി നവംബർ മൂന്നിന് കോടതിയിൽ നേരിട്ട് ഹാജരാകാനാണ് മജിസ്ട്രേറ്റ് കോടതി നിർദേശിച്ചിരുന്നത്.
ആനക്കൊമ്പ് കേസുമായി ബന്ധപ്പെട്ട് കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന സർക്കാർ സമർപ്പിച്ച അപേക്ഷ തള്ളിയാണ് പ്രതികളോട് നേരിട്ട് ഹാജരാകാൻ കീഴ്ക്കോടതി നിർദേശിച്ചത്. ഇതിനെതിരെ സമർപിച്ച അപ്പീലിലാണ് ഹൈക്കോടതി ഇപ്പോൾ സ്റ്റേ അനുവദിച്ചത്. 2011 ഡിസംബർ 21ന് ആദായനികുതി വകുപ്പ് നടൻ മോഹൻലാലിന്റെ തേവരയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് രണ്ട് ജോഡി ആനക്കൊമ്പുകൾ കണ്ടെത്തിയത്.
ആനക്കൊമ്പുകൾ കൈവശം വച്ചതിന് നടൻ മോഹൻലാലിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥർ കേസെടുക്കുകയായിരുന്നു. ആനക്കൊമ്പുകൾ പിടിച്ചെടുക്കുമ്പോൾ ഇവ നിയമപരമായി കൈവശം വയ്ക്കാനുള്ള സർട്ടിഫിക്കറ്റ് മോഹൻലാലിന് ഉണ്ടായിരുന്നില്ലന്നായിരുന്നു കേസ്.