ലണ്ടന്‍: ഒളിമ്പിക്‌സിന്റെ ഭാഗമാകാന്‍ ക്രിക്കറ്റും. 2028-ല്‍ ലോസ് ആഞ്ജലിസില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഒരു ഇനമായി ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഗാര്‍ഡിയന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഫ്‌ളാഗ് ഫുട്‌ബോള്‍, ബേസ്‌ബോള്‍, സോഫ്റ്റ് ബോള്‍ എന്നിവയ്‌ക്കൊപ്പം ഒളിമ്പിക്‌സില്‍ പുതുതായി ഉള്‍പ്പെടുത്തുന്ന കായിക ഇനങ്ങളില്‍ ഒന്ന് ക്രിക്കറ്റ് ആയിരിക്കുമെന്നാണ് പറയുന്നത്.
ഒളിമ്പിക് പ്രോഗ്രാം കമ്മീഷനുമായുള്ള ചര്‍ച്ചയില്‍ പുതുതായി ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തേണ്ട കായിക ഇനങ്ങളുടെ പട്ടിക ലോസ് ആഞ്ജലിസ് സംഘാടക സമിതി കമ്മീഷനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ക്രിക്കറ്റ്, ഫ്‌ളാഗ് ഫുട്‌ബോള്‍, ബേസ്‌ബോള്‍, സോഫ്റ്റ് ബോള്‍, ലാക്രോസ്, സ്‌ക്വാഷ് എന്നീ ഇനങ്ങള്‍ 2028 ഒളിമ്പിക്‌സിന്റെ ഭാഗമാക്കണമെന്നാണ് ലോസ് ആഞ്ജലിസ് സംഘാടക സമിതിയുടെ ശുപാര്‍ശയിലുള്ളത്. ഇക്കാര്യം സംബന്ധിച്ച് ഒക്ടോബര്‍ 16-ന് മുംബൈയില്‍ ചേരുന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ യോഗത്തിനു ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഘാടകരുടെ ശുപാര്‍ശ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ അന്തിമ അംഗീകാരത്തിന് വിധേയമായിരിക്കും.
1900-ൽ പാരീസിൽ നടന്ന ഒളിമ്പിക്സിൽ ക്രിക്കറ്റും ഉൾപ്പെട്ടിരുന്നു. എന്നാൽ, ടൂർണമെന്റിന്റെ ഭാഗമാകാൻ രണ്ട് ടീമുകൾക്ക് മാത്രമാണ് അവസരം ലഭിച്ചത്. ഫ്രഞ്ച് അത്‌ലറ്റിക് ക്ലബ് യൂണിയനെ പരാജയപ്പെടുത്തി ബ്രിട്ടനായിരുന്നു അന്ന് സ്വർണം നേടിയത്. അതിന് ശേഷം ഒളിമ്പിക്‌സിൽ ഇടം നേടാൻ ക്രിക്കറ്റിന് കഴിഞ്ഞിട്ടില്ല.