കൊച്ചി: ”ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാൻ ആയിരം പേര്‍ വരും… കരയുമ്പോള്‍ കൂടെക്കരയാൻ നിൻ നിഴല്‍ മാത്രം വരും….”” ഒരു സിനിമാപ്പാട്ടാണിതെങ്കിലും വലിയ സത്യമാണ് ഈ വരികള്‍ പറയുന്നത്. ഇത് എപ്പോഴും പാടുന്നൊരാള്‍ ഫോര്‍ട്ട് കൊച്ചി പട്ടാളം റോഡിലുണ്ട്. പാടുന്നത് സ്റ്റൈല്‍ മന്നനെപ്പോലെയുള്ള ഒരാള്‍.. രജനികാന്തിന്റെ പഞ്ച് ഡയലോഗുകള്‍ ഏറെ ആവേശത്തോടെ പറയും. ദളപതിയും യന്തിരനും ബാഷയുമൊക്കെയാണ് ഇഷ്ട ചിത്രങ്ങള്‍. ഇനി സിനിമയിലും അവസരം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാഴ്ചയില്‍ രൂപം സ്റ്റൈല്‍മന്നനെപ്പോലെയാണെങ്കിലും സുധാകരപ്രഭുവിന്റെ ജീവിതം കണ്ണീര്‍പ്പാടമാണ്.
നടനും സംവിധായകനുമായ നാദിര്‍ഷയാണ് സമൂഹമാദ്ധ്യമത്തില്‍ സുധാകര പ്രഭുവിന്റെ ഫോട്ടോ ആദ്യമായി പങ്കുവച്ചത്. അതോടെയാണ് 63കാരനായ സുധാകരപ്രഭു വൈറലായത്. ദിവസവും നിരവധിപേര്‍ ഫോര്‍ട്ട്കൊച്ചി പട്ടാളം റോഡില്‍ വെങ്കടേശ്വര ഹോട്ടല്‍ നടത്തുന്ന സുധാകരപ്രഭുവിനെ കാണാനെത്തുന്നു. ഇപ്പോഴത്തെ സ്വീകാര്യത അധികകാലം ഉണ്ടായേക്കില്ലെന്ന് സുധാകരപ്രഭുവിനറിയാം.
സ്വന്തമായി വീടില്ല. ഒരു തുണ്ട് ഭൂമിയുമില്ല. ഭാര്യ സുധയോടൊപ്പം നടത്തുന്ന ഹോട്ടലാണ് ഏക വരുമാനമാര്‍ഗം. രാവിലെ ഏഴു മുതല്‍ 11 വരെയും വൈകിട്ട് 3.30മുതല്‍ 8.30വരെയും കട പ്രവര്‍ത്തിക്കും. നാല് പെണ്‍മക്കളാണ്. അവരുടെ പഠനച്ചെലവും ഒരാളുടെ വിവാഹച്ചെലവും കടയുടെയും വീടിന്റെയും വാടകയുമെല്ലാം ഈ വരുമാനത്തില്‍ നിന്നാണ്. മുമ്പ് പപ്പടക്കച്ചവടമായിരുന്നു. ഭാര്യ സുധ. മക്കള്‍. സുപര്‍ണ, അപര്‍ണ, അമൃത, ആതിര.
രജനികാന്തിനോട് രൂപസാദൃശ്യം തോന്നുന്നതായി ഭാര്യയോടും മക്കളോടും മാത്രമാണ് പറഞ്ഞിരുന്നത്. രജനികാന്തിനെ നേരില്‍ കാണണം. സ്വന്തമായി ഒരു വീടുവേണം. അതാണ് സ്വപ്‌നം. ആ മോഹത്തോടെയാണ് ആരോഗ്യപ്രശ്‌നങ്ങള്‍ അവഗണിച്ച് ജോലി തുടരുന്നത്.