IndiaLatest

കേരളീയം ക്വിസ് ഗ്രാന്‍ഡ് ഫിനാലെ; ഡോ. വി.ജി വിനു പ്രസാദ് വിജയി

“Manju”

കേരളീയത്തിന്റെ ഭാഗമായി നടത്തിയ മെഗാ ക്വിസിന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശിയായ ഡോ. വി.ജി. വിനു പ്രസാദ് ജേതാവായി. ഒറ്റപ്പാലം പി.കെ. ദാസ് മെഡിക്കല്‍ കോളജിലെ സൈക്കാട്രി വിഭാഗം മേധാവിയാണ്. 50000 രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സ്ഥാനത്തിന് തിരുവനന്തപുരം സ്വദേശി രഞ്ജിത്ത് വെള്ളാവൂര്‍ അര്‍ഹനായി.

25000 രൂപയാണ് രണ്ടാം സമ്മാനം. 15000 രൂപ സമ്മാനമുള്ള മൂന്നാംസ്ഥാനത്തിന് കണ്ണൂര്‍ സ്വദേശിയായ കെ.വി. രത്‌നാകരന്‍ അര്‍ഹനായി. ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ തിരുവനന്തപുരം സ്വദേശിയായ എ. ജി. അരവിന്ദ് നാലാം സ്ഥാനവും കൊല്ലം സ്വദേശിയായ ബി.എസ്. ആനന്ദ് ബാബു അഞ്ചാംസ്ഥാനവും കണ്ണൂര്‍ സ്വദേശിയായ പി.. അശ്വതി ആറാം സ്ഥാനവും സ്വന്തമാക്കി. മൂന്നുപേര്‍ക്കും പ്രോത്സാഹനസമ്മാനമായി 5000 രൂപവീതം ലഭിക്കും.

ഒക്ടോബര്‍ 19ന് നടന്ന ഓണ്‍ലൈന്‍ മല്‍സരത്തില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്തു മുന്നിലെത്തിയ 14 ജില്ലകളില്‍ നിന്നുമുള്ളവരാണ് ഓഫ് ലൈനായി നടന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരച്ചത്. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പ്രാഥമികറൗണ്ട് ക്വിസ് മത്സരത്തില്‍ പങ്കെടുത്ത 80 പേരില്‍ നിന്നാണ് ഫൈനല്‍ റൗണ്ടിലേക്ക് ആറുപേര്‍ യോഗ്യത നേടിയത്. കാണികളായി എത്തിയവരും കൈനിറച്ച് സമ്മാനം നേടിയാണ് മടങ്ങിയത്. അമിത് മധുപാല്‍ ആണ് ഗ്രാന്‍ഡ് മാസ്റ്ററായി ഗ്രാന്‍ഡ് ഫിനാലെ നയിച്ചത്. ഡോ: ജി.കെ. ആഗ്‌നേയ്, ഡോ. വിഷ്ണു നമ്പൂതിരി എന്നിവര്‍ സഹ ക്വിസ് മാസ്റ്റര്‍മാരായി.

ഇന്ത്യക്കു മാത്രമല്ല മൂന്നാം ലോകരാജ്യങ്ങള്‍ക്കാകെ മാതൃകയാണ് കേരളമെന്നു ക്വിസ് മത്സരത്തിന്റെ ഗ്രാന്‍ഡ് ഫിനാലെ ഉദ്ഘാടനം ചെയ്തു സംസാരിച്ചുകൊണ്ടു തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഒരുപാട് കാര്യങ്ങളില്‍ വികസിതരാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന നാടാണ് കേരളം. ആ മാതൃകകള്‍ ലോകത്തിനു മുന്നിലെത്തിക്കാനാണ് കേരളീയത്തിലൂടെ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈനിലൂടെ യോഗ്യത നേടി ഗ്രാന്‍ഡ് ഫിനാലെയ്ക്കത്തിയ പത്തുവയസില്‍ താഴെയുള്ള മത്സരാര്‍ഥികള്‍ക്ക് മന്ത്രി എം.ബി. രാജേഷ് ഉപഹാരം സമ്മാനിച്ചു. മുന്‍ ചീഫ് സെക്രട്ടറിയും കവിയുമായ കെ. ജയകുമാര്‍, കേരളീയം ജനറല്‍ കണ്‍വീനര്‍ എസ്. ഹരികിഷോര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Related Articles

Back to top button