IndiaLatest

ഏകദിന ലോകകപ്പ് റൺ വേട്ടയിൽ കോലിയെ പിന്നിലാക്കി വാർണർ

“Manju”

ഏകദിന ലോകകപ്പ് ചരിത്രത്തിലെ റൺ വേട്ടക്കാരുടെ പട്ടികയിൽ വിരാട് കോലിയെ പിന്തള്ളി ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. ധർമശാലയിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിലായിരുന്നു വാർണറുടെ ഈ നേട്ടം. 65 പന്തിൽ നാല് ഫോറും അഞ്ച് സിക്സും ഉൾപ്പെടെ 81 റൺസാണ് ഇടംകൈയ്യൻ ബാറ്റ്‌സ്മാൻ വാർണർ നേടിയത്.

23 ലോകകപ്പ് ഇന്നിംഗ്സുകളിൽ നിന്ന് 1324 റൺസോടെയാണ് വാർണർ കളി തുടങ്ങിയത്. 31 ഇന്നിംഗ്സുകളിൽ നിന്ന് 1384 റൺസാണ് കോലിയുടെ സമ്പാദ്യം. മൈതാനത്തെത്തിയ സ്റ്റാർ ഓപ്പണർ വെടിക്കെട്ട് ബാറ്റിംഗാണ് കാഴ്ചവച്ചത്. വെറും 28 പന്തിൽ നിന്നാണ് വാർണർ അർധസെഞ്ചുറി തികച്ചത്. 65 പന്തിൽ നാല് ഫോറും അഞ്ച് സിക്സും ഉൾപ്പെടെ 81 റൺസെടുത്ത ശേഷമാണ് താരം പവലിയനിലേക്ക് മടങ്ങിയത്.

നിലവിൽ സച്ചിൻ ടെണ്ടുൽക്കർ, റിക്കി പോണ്ടിംഗ്, കുമാര സംഗക്കാര എന്നിവർക്ക് മാത്രമാണ് ഈ അഭിമാനകരമായ പട്ടികയിൽ വാർണറിനേക്കാൾ കൂടുതൽ റൺസുള്ളത്. നേരത്തെ ടോസ് നേടിയ ന്യൂസിലന്‍ഡ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിംഗിൽ മിച്ചല്‍ മാര്‍ഷിനെ മാറ്റി വാര്‍ണര്‍ക്കൊപ്പം ട്രാവിസ് ഹെഡ്ഡിനെ ഇറക്കിയ ഓസീസ് തന്ത്രം ഫലം കണ്ടു. ട്രാവിസ് ഹെഡിനൊപ്പം ഓപ്പണിംഗ് പാട്ണർഷിപ്പിൽ ഡേവിഡ് വാർണർ 175 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

20ാം ഓവറിലെ ആദ്യ പന്തില്‍ ഗ്ലെന്‍ ഫിലിപ്പ്‌സാണ് വാര്‍ണറെ മടക്കി കൊടുങ്കാറ്റ് കൂട്ടുകെട്ടിനു വിരാമമിട്ടത്. പിന്നാലെ ഫിലിപ്‌സ് തന്നെ ഹെഡ്ഡിനേയും മടക്കി. ലോകകപ്പില്‍ ആദ്യമായി കളിക്കാന്‍ അവസരം കിട്ടിയ ഹെഡ്ഡ് അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ച്വറി തികച്ചു. 25 പന്തില്‍ 50 പിന്നിട്ട ഹെഡ്ഡ് 59 പന്തിലാണ് കന്നി ലോകകപ്പ് സെഞ്ച്വറി കുറിച്ചത്.

Related Articles

Back to top button