പ്രസവത്തെത്തുടർന്ന് നവജാതശിശു മരിച്ചു ; ഡോക്ടറെ ക്രൂരമായി മർദ്ദിച്ച് ബന്ധുക്കൾ
കോഴിക്കോട്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മർദ്ദിച്ച് രോഗിയുടെ ബന്ധുക്കൾ. കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റായ പികെ അശോകനാണ് മർദ്ദനമേറ്റത്. രോഗിയുടെ ബന്ധുക്കളുടെ അടിയേറ്റ് ബോധം പോയ ഡോക്ടറെ ഐസിയുവിൽ പ്രവേശിപ്പിച്ചു. നവജാതശിശു മരിച്ച സംഭവത്തിൽ ചികിത്സപ്പിഴവ് ആരോപിച്ച് ആയിരുന്നു ഫാത്തിമ ആശുപത്രിയിൽ സംഘർഷം. ഒരാഴ്ചമുമ്പ് പ്രസവത്തിൽ കുഞ്ഞ് മരിച്ചതുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രിയാണ് അനിഷ്ടസംഭവങ്ങളുണ്ടായത്. ചികിത്സിച്ച ഡോക്ടറുടെ പേരിൽ കുട്ടിയുടെ ബന്ധുക്കൾ ആരോപണമുന്നയിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിൽത്തുടരുന്ന യുവതിയുടെ സി.ടി. സ്കാൻ ഫലം വൈകുന്നുവെന്നും ആശുപത്രി അധികൃതർ മരണം സംബന്ധിച്ച വിവരം മറച്ചുവെക്കുന്നുവെന്നും ആരോപിച്ച് പതിനഞ്ചോളംവരുന്ന സംഘം ആശുപത്രിയിൽ അതിക്രമിച്ചുകടന്ന് ചില്ലുകളും മറ്റും അടിച്ചുതകർക്കുകയായിരുന്നു. അക്രമം തടയാനെത്തിപ്പോഴാണ് ഡോ. അശോകന് മർദനമേറ്റത്. സംഭവത്തിൽ നടക്കാവ് പോലീസ് കേസെടുത്തു.പ്രസവത്തിനായി എത്തിയപ്പോൾ യുവതിക്ക് അണുബാധയുണ്ടായിരുന്നുവെന്നും കുഞ്ഞിനെ രക്ഷിക്കാൻ എല്ലാശ്രമവും നടത്തിയിരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.