സംസ്ഥാനത്താദ്യത്തെ ഡെസ്റ്റിനേഷൻ വെഡിങ്ങിന് വേദിയായി ശംഖുമുഖം
സംസ്ഥാനത്തെ വിനോദ സഞ്ചാര വകുപ്പിന്റെ ആദ്യത്തെ ഡെസ്റ്റിനേഷൻ വെഡിങ്ങിന് വേദിയായി തിരുവനന്തപുരത്തെ ശംഖുമുഖം കടൽത്തീരം. കൊല്ലം നിലമേല്‍ സ്വദേശി റിയാസും തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി അനഘയുമാണ് സമുദ്രം സാക്ഷിയായി ജീവിതം ആരംഭിച്ചത്. ഇന്തൊനീസ്യയിലെ ബാലി തായ്‌ലന്‍ഡ് തുടങ്ങിയ ഏഷ്യന്‍രാജ്യങ്ങളിലെ ഡെസ്റ്റിനേഷൻ വെഡിങ്ങിൽ നിന്ന് ആശയം ഉൾക്കൊണ്ടാണ് കടൽത്തീരത്ത് വിവാഹം നടത്താനുള്ള തീരുമാനം എടുത്തത്.
വിനോദ സഞ്ചാര വകുപ്പ് രണ്ട് കോടി രൂപ ചെലവിട്ട് ശംഖുമുഖം ബീച്ച് പാര്‍ക്കില്‍ ഒരുക്കിയ ഈ കേന്ദ്രത്തില്‍ ആംഫി തിയറ്റര്‍, വിവാഹവേദികള്‍ കടലിന്റെ പശ്ചാത്തലത്തല്‍ വധു–വരന്മാര്‍ക്ക് ചിത്രമെടുക്കാന്‍ കഴിയുന്ന സ്ഥലങ്ങള്‍ എല്ലാം ഒരുക്കിയിട്ടുണ്ട്. 75000 രൂപയും ജിഎസ്ടിയുമാണ് ഈ ഡെസ്റ്റിനേഷന്‍ വെഡിങ് സെന്‍ററിന്റെ വാടക. റിയാസ്-അനഘ വിവാഹത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ഭക്ഷണവും അലങ്കാര സൗകര്യങ്ങളും ഉൾപ്പെടുത്താതെയാണ് ഈ തുക. ശംഖുമുഖത്തെ നൈറ്റ് ലൈഫ് സാധ്യതകളെ ഉപയോഗപ്പെടുത്താനും അധികൃതർ ആലോചിക്കുന്നുണ്ട്.