‘മെലോദി’ വൈറലായ സെല്‍ഫി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും തമ്മിലുള്ള സൗഹൃദമാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം. ദുബായിലെ ലോക കാലാവസ്ഥാ ഉച്ചകോടിക്കിടെയുള്ള ഇരുവരുടെയും സെല്‍ഫി ഏറെ വൈറലായിരുന്നു.
‘നല്ല സുഹൃത്തുക്കള്‍ കോപ്28ല്‍’ എന്ന അടിക്കുറിപ്പോടെ മെലോണി തന്നെയാണ് സമൂഹമാദ്ധ്യമത്തില്‍ സെല്‍ഫി പങ്കുവച്ചത്. ‘മെലോദി’ എന്ന ഹാഷ്‌ടാഗും ചിത്രത്തിന് നല്‍കിയിരുന്നു. സെല്‍ഫി വൈറലായതിന് പിന്നാലെ ചിത്രത്തിലെ മറ്റൊരു കാര്യവും ഏറെ ശ്രദ്ധനേടുകയാണ്. മെലോണിയുടെ ഫോണ്‍ കേസ് ആണ് ഇപ്പോള്‍ സംസാരവിഷയം.
അമിത ഉത്കണ്ഠ എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ക്ക് സ്വയം പ്രചോദനവും ആത്മവിശ്വാസവും നല്‍കുന്ന വാക്കുകളാണ് ഫോണ്‍ കേസിലുള്ളത്. ‘എനിക്ക് പിന്തുണയായി ഞാനുണ്ട്’, ‘എന്റെ ഉത്ര്‍കണ്ഠ എന്നെ നിര്‍വചിക്കില്ല’, ‘ഒരു ഇടവേള എടുക്കാൻ ഞാൻ എനിക്ക് അനുവാദം നല്‍കിയിട്ടുണ്ട്’, ‘എനിക്ക് ഞാൻ മതി’ തുടങ്ങിയവയാണ് കേസിലെ എഴുത്തുകള്‍. ഏഴുവയസുകാരിയായ മകള്‍ ജിവെര്‍വയാണ് മെലോണിക്കിത് സമ്മാനിച്ചത്.
ഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാൻ മെലോണി ഇന്ത്യയില്‍ എത്തിയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഇറ്റലിയില്‍ അധികാരത്തിലെത്തുന്ന അതിതീവ്ര വലതുസര്‍ക്കാരാണ് ജോര്‍ജിയ മെലോണിയുടേത്. ബ്രദേഴ്‌സ് ഒഫ് ഇറ്റലി എന്ന അതിതീവ്ര വലതുപാര്‍ട്ടിയുടെ നേതാവായ മെലോണി ഇറ്റലിയിലെ ആദ്യ വനിതാ പ്രധാനമന്ത്രി കൂടിയാണ്.