ജ്യോതിനാഥ് കെ.പി.
കേരളത്തിന്റെ പരിസ്ഥിതി പൈതൃകമായി കണക്കാക്കുന്ന വേമ്പനാട് കായലിന്റെ ശുദ്ധീകരണത്തിനും കായലിന്റെ നിലനിൽപ്പിനെത്തന്നെ അപകടത്തിലാക്കുന്ന പോള വാരുന്നതിനുമായി മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ വഴി തെരഞ്ഞെടുത്ത 250 മത്സ്യത്തൊഴിലാളികളെ ഉപയോഗിക്കും. പദ്ധതി നടത്തിപ്പിനായി 6,60,000 രൂപയുടെ ഭരണാനുമതി നൽകിയതായി ഫിഷറീസ് – ഹാർബർ എഞ്ചിനീയറിംഗ് – കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു.
ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവിത മാർഗ്ഗമാണ് ആലപ്പുഴ മുതൽ കൊച്ചിവരെ നീണ്ടു കിടക്കുന്ന വേമ്പനാട് കായൽ. പല തരത്തിലുള്ള മത്സ്യങ്ങളുടെയും, മറ്റ് ജീവികളുടെയും, സസ്യങ്ങളുടെയും ആവാസ കേന്ദ്രമാണ് വേമ്പനാട് കായൽ. കായലിൽ നിറയുന്ന പോള മത്സ്യബന്ധനത്തിന് തടസ്സമാണെന്ന കാര്യം മത്സ്യത്തൊഴിലാളികൾ വളരെക്കാലമായി പറയുന്നുണ്ട്. മത്സ്യ ബന്ധന യാനങ്ങളുടെ സുഗമമായ നീക്കത്തിനും മത്സ്യബന്ധന ഉപകരണങ്ങൾ നശിക്കുന്നതിനും പോള കാരണമാകുന്നുണ്ട്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പദ്ധതി നടപ്പാക്കും. പദ്ധതി പ്രകാരം തെരഞ്ഞെടുത്ത പത്ത് മത്സ്യത്തൊഴിലാളി സൊസൈറ്റികളിൽ നിന്നും 25 മത്സ്യത്തൊഴിലാളികളെ വീതം പദ്ധതിയ്ക്കായി ഉപയോഗിക്കും.