കേരള സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പ് മാറ്റിവച്ചു
തിരുവനന്തപുരം; കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ട വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കേരള സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. കോളജ് യൂണിയനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യൂണിവേഴ്സിറ്റി കൗണ്‍സിലറായി വിജയിച്ച എസ്എഫ്ഐ പ്രതിനിധി അനഘയ്ക്ക് പകരം വിദ്യാര്‍ഥി നേതാവായ എ.വിശാഖിന്റെ പേരാണ് കോളജ് അധികൃതര്‍ സര്‍വകലാശാലയിലേക്ക് നല്‍കിയത്.
നടപടി വിവാദമായതിന് പിന്നാലെ വിശാഖിന്റെ പേര് പിന്‍വലിച്ച് കോളജ് പ്രിന്‍സിപ്പല്‍ സര്‍വകലാശാല റജിസ്ട്രിക്ക് ഇ–മെയില്‍ അയച്ചിരുന്നു. സംഭവത്തിൽ സിപിഎമ്മും അന്വേഷണം പ്രഖ്യാപിച്ചു. കോവളം ഏരിയ സെക്രട്ടറിക്കാണ് അന്വേഷണച്ചുമതല. ഇതിന്റെ ഭാഗമായി യൂണിയന്‍ ഭാരവാഹിത്വത്തില്‍ നിന്നൊഴിവാക്കിയ അനഘയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
കാട്ടാക്കട ഏരിയ സെക്രട്ടറിയായിരുന്ന വിശാഖിനെ എല്ലാ ഘടകങ്ങളിൽനിന്നും നീക്കിയതായി എസ്എഫ്ഐ അറിയിച്ചു. സംസ്ഥാന നേതൃത്വം ഇടപെട്ടാണ് നടപടി. ക്രിസ്ത്യൻ കോളജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാർത്തകൾ ഗൗരവമുള്ളതാണെന്ന് എസ്എഫ്ഐ വ്യക്തമാക്കി.