ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരതം എന്ന ആശയത്തിന് കൂടുതല്‍ കരുത്ത് പകരാനൊരുങ്ങി ഇന്ത്യൻ റെയില്‍വേ. ട്രെയിനുകള്‍ക്ക് ആവശ്യമായ ചക്രങ്ങള്‍ തദ്ദേശീയമായി വികസിപ്പിക്കാനാണ് തീരുമാനം. റെയില്‍വേ ഗതാഗതം ഫലപ്രാപ്തിയിലെത്തിക്കുന്നതിന് പ്രതിവര്‍ഷം 80,000 ചക്രങ്ങള്‍ ആവശ്യമാണ്. നിലവില്‍ രാജ്യത്ത് ആവശ്യമായ ചക്രങ്ങള്‍ ഇറക്കുമതി ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ 2,30,000 ചക്രങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയ്‌ക്ക് ദേശീയ ട്രാൻസ്പോര്‍ട്ടര്‍ അംഗീകാരം നല്‍കിയതായും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ചക്രങ്ങള്‍ തദ്ദേശീയമായി നിര്‍മ്മിച്ച് കയറ്റുമതി ചെയ്യുന്നതിനുള്ള പുതിയ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചുവെന്ന് റെയില്‍വേ മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പദ്ധതിപ്രകാരം 2,30,000 ചക്രങ്ങള്‍ നിര്‍മ്മിക്കാനാകും. ഇവയില്‍ 80,000 ചക്രങ്ങള്‍ രാജ്യത്ത് തന്നെ ഉപയോഗിക്കുമെന്നും ബാക്കിയുള്ളവ കയറ്റുമതി ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാഗണുകള്‍, കോച്ചുകള്‍, ലോക്കോമോട്ടീവുകള്‍ എന്നിവയുടെ നിര്‍മ്മാണവും അറ്റകുറ്റപ്പണികളും ഇവിടെ ചെയ്യാനാകും. നിലവില്‍ റെയില്‍ വീല്‍ ഫാക്ടറി–ബെംഗളൂരു, റെയില്‍ വീല്‍ പ്ലാന്റ്–ബേല, സെയില്‍–ദുര്‍ഗാപൂര്‍ സ്റ്റീല്‍ പ്ലാന്റ്, രാഷ്‌ട്രീയ ഇസ്പത് നിഗം ലിമിറ്റഡ് എന്നിവയാണ് ഇന്ത്യൻ റെയില്‍വേയ്‌ക്ക് ആവശ്യമായ ചക്രങ്ങള്‍ വിതരണം ചെയ്യുന്നത്.