ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്കി ഇസ്രയേല്‍
ഹമാസ് മന്ത്രിയും പോളിറ്റ്ബ്യൂറോ അംഗവും വധിക്കപ്പെട്ടു
ഗാസ: ഒന്നരലക്ഷം സൈനികരും ടാങ്ക് വ്യൂഹവുമായി ഗാസയെ വളഞ്ഞ ഇസ്രയേല്‍ കരയുദ്ധത്തിന് മുന്നോടിയായി വ്യോമാക്രമണം രൂക്ഷമാക്കി. 600 പോര് വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. ഇന്നലെ വെളുപ്പിന് നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസിന്റെ സാമ്ബത്തികകാര്യ മന്ത്രി ജവാദ് അബു ഷമാലയെയും പൊളിറ്റ് ബ്യൂറോ അംഗം സക്കരിയ അബു മൊഅമ്മറിനെയും വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു.
ആക്രമണം നിറുത്തിയില്ലെങ്കില്‍ ബന്ദികളെ വധിക്കുമെന്നാണ് ഹമാസിന്റെ ഭീഷണി. ഗാസയോടു ചേര്‍ന്ന അഷ്കലോണ് നഗരത്തില്‍ നിന്ന് ഒഴിയാൻ ഇസ്രയേലുകാര്‍ക്ക് അന്ത്യശാസനവും നല്കി. സ്ത്രീകള്‍ ഉള്‍പ്പെടെ 150 പേരെയെങ്കിലും ബന്ദികളാക്കിയിട്ടുണ്ടെന്ന് ഇസ്രയേല്‍ വെളിപ്പെടുത്തി.
ഇരുപക്ഷത്തുമായി മൂവായിരം പേര് കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്ക്. ഗാസ അതിര്‍ത്തിയില്‍ നിന്ന് മാത്രം 1500 ഹമാസ് ഭീകരരുടെ മൃദേഹങ്ങള്‍ കണ്ടെടുത്തെന്ന് ഇസ്രയേല്‍ സൈനിക വക്താവ് അറിയിച്ചു. ശനിയാഴ്ച ഇസ്രയേലില്‍ കടന്നുകയറിയ ഹമാസ് ഭീകരര്‍ വധിച്ചവരുടെ എണ്ണം ആയിരമായെന്നാണ് വിവരം. ഭീകരരെ വധിച്ച് ഗാസ അതിര്‍ത്തിയുടെ നിയന്ത്രണം ഇസ്രയേല്‍ സൈന്യം ഏറ്റെടുത്തിട്ടുണ്ട്. ഇസ്രയേലില്‍ കടന്ന ഭീകരരെ സേന പിന്തുടര്ന്ന് വെടിവച്ചു വീഴ്ത്തുന്ന വീഡിയോകളും പുറത്തുവന്നു.
കഴിഞ്ഞ രാത്രി മുഴുവൻ ഗാസയില്‍ വ്യോമാക്രമണം നടത്തിയ ഇസ്രയേല്‍ ഹമാസിന്റെ 1290 കേന്ദ്രങ്ങള്‍ തകര്‍ത്തു. അല്‍ ഫുര്‍ഖാനിലെ 100 കേന്ദ്രങ്ങളില്‍ ബോംബാക്രമണം നടത്തി.ഗാസയ്ക്ക് നേര്‍ക്കുള്ള ഓരോ ആക്രമണത്തിനും ഓരോ ബന്ദിയെ വധിക്കുമെന്നും അത് തത്സമയം സംപ്രേഷണം ചെയ്യുമെന്നും തിങ്കളാഴ്ച രാത്രിയാണ് ഹമാസിന്റെ സൈനിക വക്താവ് ഭീഷണി മുഴക്കിയത്.