മുംബൈ: 2023 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ സെൻട്രല്‍ റെയില്‍വെ പ്രൊട്ടക്ഷൻ ഫോഴ്സ് (ആര്‍.പി.എഫ്) കണ്ടെടുത്തത് 1.38 കോടി രൂപയുടെ മോഷണമുതല്‍. സോലാപുര്‍ ഡിവിഷനിലാണ് ഏറ്റവും കൂടുതല്‍ മോഷണമുതല്‍ കണ്ടെടുത്തത്.
99.29 ലക്ഷം രൂപ വിലവരുന്ന മോഷണവസ്തുക്കള്‍ പിടിച്ചെടുത്ത സോലാപുരില്‍ 33 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 102 പേരെ ശിക്ഷിക്കുകയും ചെയ്തു. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മുംബൈ ഡിവിഷനിലാണ്. 169 കേസുകളാണ് മുംബൈയില്‍ രജിസ്റ്റര്‍ ചെയ്തത്. 287 പേരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഭൂസാവല്‍ ഡിവിഷനില്‍ 23 ലക്ഷം രൂപയുടെ മോഷണമുതല്‍ പിടിച്ചെടുക്കുകയും 77 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
നാഗ്പുരില്‍ നിന്ന് 4.09 ലക്ഷം രൂപയുടെയും പുണെ ഡിവിഷനില്‍ നിന്ന് 2.10 ലക്ഷം രൂപയുടെയും മോഷണമുതല്‍ കണ്ടെടുത്തു. ‘ഓപ്പറേഷൻ യാത്രി സുരക്ഷ’ എന്ന പേരില്‍ ട്രെയിൻ യാത്രക്കാരുടെ സുരക്ഷയ്ക്കായി നിരന്തര പരിശ്രമത്തിലാണ് ആര്‍.പി.എഫെന്നും റെയില്‍വെ പോലീസുമായി ചേര്‍ന്ന് യാത്രക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ പരമാവധി തടയാനാണ് ശ്രമമെന്നും ആര്‍.പി.എഫ്. പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി.