LatestThiruvananthapuram

രാജ്യാന്തര തുറമുഖ ശൃംഖല: ഹൈഫ-മുന്ദ്ര-വിഴിഞ്ഞം-കൊളംബോ ഇടനാഴി വരുന്നു

“Manju”

തിരുവനന്തപുരം: കടല്‍വഴി അന്താരാഷ്ട്ര വാണിജ്യശൃംഖലയായ ഹൈഫ-മുന്ദ്ര-വിഴിഞ്ഞം-കൊളംബോ ഇടനാഴി ഒരുക്കാന്‍ അദാനി ഗ്രൂപ്പ്. ഇസ്രയേലിലെ ഹൈഫ മുതല്‍ ശ്രീലങ്കയിലെ കൊളംബോവരെ സൃഷ്ടിക്കുന്ന തുറമുഖശൃംഖലയിലെ മദര്‍ പോര്‍ട്ടുകളിലൊന്നാകും വിഴിഞ്ഞമെന്നാണ് വിലയിരുത്തല്‍.

അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഹൈഫയിലും കൊളംബോ തുറമുഖത്തും വികസനം നടന്നുവരുകയാണ്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തും വലിയ നിക്ഷേപം നടത്തുന്നുണ്ട്. കെനിയ, ടാന്‍സാനിയ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലും അദാനി ഗ്രൂപ്പ് തുറമുഖപദ്ധതികള്‍ ലക്ഷ്യമിടുന്നുണ്ട്.

അദാനി പോര്‍ട്സും ഇസ്രയേലിലെ ഗാദോത്ത് ഗ്രൂപ്പും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ഹൈഫ തുറമുഖം. വിഴിഞ്ഞത്ത് മദര്‍ഷിപ്പുകള്‍ എത്തിക്കുന്ന കണ്ടെയ്നറുകള്‍ ദുബായ് പോര്‍ട്ടില്‍ എത്തിച്ച് റെയില്‍മാര്‍ഗം സൗദിയിലേക്കും ജോര്‍ദാനിലേക്കും ഹൈഫ തുറമുഖത്തേക്കും എത്തിക്കാനാകും.

10 ദിവസത്തിനുള്ളില്‍ വിഴിഞ്ഞത്തുനിന്ന് ഹൈഫ തുറമുഖംവഴി യൂറോപ്പിലേക്കും ചരക്ക് എത്തിക്കാനാകും. സൂയസ് കനാല്‍ ഒഴിവാക്കി യൂറോപ്പിലേക്കെത്താമെന്നതും ഇതിന്റെ പ്രത്യേകതയാണ്. ഇന്ത്യന്‍ തീരത്തെ തുറമുഖങ്ങള്‍ക്ക് മദര്‍ ഷിപ്പുകള്‍ക്ക് വന്നുപോകാനുള്ള സ്വഭാവിക ആഴം കുറവാണ്. ഇതിനാലാണ് ഇന്ത്യന്‍ തുറമുഖങ്ങള്‍ ഒഴിവാക്കി ചരക്കുകപ്പലുകള്‍ കൊളംബോ, ദുബായ്, സിങ്കപ്പൂര്‍വഴി സഞ്ചരിക്കുന്നത്.

Related Articles

Back to top button