എല്ലാകൊല്ലത്തേയും പോലെ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ കശ്മീര്‍ ഇത്തവണ മഞ്ഞുപുതച്ചില്ല. മഞ്ഞുമൂടി നില്‍ക്കുന്ന പര്‍വതങ്ങളുടെ കാഴ്ചകളും കാണാനില്ല. കശ്മീരിലെ ടൂറിസം മേഖലക്കേറ്റ കടുത്ത തിരിച്ചടിയാണ് ഇക്കൊല്ലത്തെ മഞ്ഞിന്റെ അഭാവം. നിരവധി വിനോദ സഞ്ചാരികള്‍ ഇത്തവണത്തെ കശ്മീര്‍ യാത്ര റദ്ദാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഈ ശൈത്യകാലത്ത് മഞ്ഞുവീഴ്ചയില്ലാത്തത് കശ്മീരിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളെ നന്നായി ബാധിച്ചിട്ടുണ്ട്. സഞ്ചാരികളുടെ ബഹളമില്ലാത്ത ഇടങ്ങളായി സോനാമാര്‍ഗ്, ഗുല്‍മാര്‍ഗ് തുടങ്ങിയ സ്ഥലങ്ങള്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്‍റര്‍നെറ്റില്‍ തിരയുന്ന സ്ഥലമെന്ന പേരുകേട്ട ഗുല്‍മാര്‍ഗ് പൊതുവേ വിജനമാണെന്ന് ജമ്മു കശ്മീരിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കണക്കുകള്‍ പ്രകാരം, സാഹസിക വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 80 ശതമാനവും വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 50 ശതമാനവും കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ വലിയ തിരക്കനുഭവപ്പെട്ട ഗുല്‍മാര്‍ഗില്‍ 95,989 വിനോദ സഞ്ചാരികളെത്തിയിരുന്നുവെന്നാണ് ഗവണ്‍മെന്റ് കണക്കുകള്‍. ഈ സീസണിലെ കണക്കുകള്‍ സര്‍ക്കാര്‍ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. എങ്കിലും മുൻ വര്‍ഷങ്ങളെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തില്‍ 50 ശതമാനമെങ്കിലും കുറവുണ്ടായതായി ഹോട്ടല്‍ ഉടമകള്‍ പറഞ്ഞു.