കോഴിക്കോട്ടേക്കു നീട്ടിയ ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ് (16511-16512) സർവീസ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് എം.കെ.രാഘവൻ എംപിയെ അറിയിച്ചു. റെയില്‍വേ മന്ത്രിയുമായി ചൊവാഴ്ച ഡല്‍ഹിയില്‍ എംപി നടത്തിയ കൂടിക്കാഴ്ചയിലാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മംഗളൂരു – മധുര – രാമേശ്വരം എക്സ്‌പ്രസ് ഉടൻ ആരംഭിക്കുമെന്നും നഷ്ടത്തിലോടുന്ന ഗോവ – മംഗളൂരു വന്ദേഭാരത് എക്സ്‌പ്രസ് കോഴിക്കോട്ടേക്കു നീട്ടുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി എംപിയെ അറിയിച്ചു. ട്രെയിൻ കോഴിക്കോട്ടേക്കു നീട്ടിയ റെയില്‍വേ ബോർഡ് തീരുമാനത്തെ എതിർത്തു മംഗളൂരു എംപി നളിൻ കുമാർ കട്ടീല്‍ കഴിഞ്ഞദിവസം റെയില്‍വേ മന്ത്രിയെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് എം.കെ രാഘവൻ എംപി റെയില്‍വേ മന്ത്രിയെ കണ്ടു തീരുമാനം പിൻവലിക്കരുതെന്നും പിൻവലിച്ചാല്‍ ജനകീയ പ്രക്ഷോഭമുണ്ടാവുമെന്നും അറിയിച്ചത്.
കോയമ്പത്തൂർ, എറണാകുളം സ്റ്റേഷനുകള്‍ ബന്ധിപ്പിച്ചു പുതിയ മെമു സർവീസുകള്‍ ആരംഭിക്കുക, ട്രാക്ക് അറ്റകുറ്റപണികളുടെ പേരില്‍ നിർത്തലാക്കിയ സർവീസുകള്‍ പുനഃസ്ഥാപിക്കുക, മംഗളൂരു – കോഴിക്കോട് എക്സ്‌പ്രസ് (16610) മെമു റേക്കുകളാക്കി പാലക്കാട് വരെ നീട്ടി സർവീസ് പുനഃക്രമീകരിക്കുക, മംഗളൂരുവില്‍നിന്നും പാലക്കാട് വഴി പുതിയ ബെംഗളൂരു സർവീസ് ആരംഭിക്കുക, കടലുണ്ടി, മണ്ണൂർ, പി.ടി.ഉഷ റോഡ്, ബട്ട് റോഡ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ റെയില്‍വേ ഫ്‌ളൈ ഓവറുകള്‍, കുണ്ടായിത്തോട്, ചക്കോരത്തുകുളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അണ്ടർ പാസുകള്‍ സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും എംപി കൂടിക്കാഴ്ചയില്‍ ഉന്നയിച്ചു. വിഷയങ്ങള്‍ പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നു റെയില്‍വേ മന്ത്രി വ്യക്തമാക്കി.