സൗഹൃദം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അഫ്ഗാനിസ്താനിലെ ഉന്നത ഉദ്യോഗസ്ഥൻ ഇന്ത്യയിലേക്ക്
കാബൂൾ : സൗഹൃദം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അഫ്ഗാനിസ്താനിലെ ഉന്നത ഉദ്യോഗസ്ഥൻ ഇന്ത്യയിലേക്ക്. ഒക്ടോബർ ആറിന് ഉന്നത ഉദ്യോഗസ്ഥൻ അബ്ദുള്ള അബ്ദുള്ള ഇന്ത്യ സന്ദർശിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. അഫ്ഗാൻ- താലിബാൻ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനെടെയാണ് അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദർശനം.
ദേശീയ അനുരജ്ഞന സമിതിയുടെ അദ്ധ്യക്ഷൻ കൂടിയായ അബ്ദുള്ള അബ്ദുള്ള ആദ്യമായാണ് ഇന്ത്യയിൽ സന്ദർശനം നടത്തുന്നത്. രാജ്യത്ത് എത്തുന്ന അദ്ദേഹം പല ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
ഇന്ത്യാ സന്ദർശനത്തിന് മുൻപായി സെപ്തംബർ 12 ന് ദോഹയിൽ നടന്ന ചടങ്ങിൽ പാകിസ്താൻ, അഫ്ഗാനിസ്താൻ, ഇറാൻ വിഭാഗത്തിന്റെ വിദേശകാര്യ ജോയിന്റ് സെക്രട്ടറി ജെ.പി സിംഗ് അബ്ദുള്ള അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും പങ്കെടുത്തിരുന്നു. ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, സമൂഹത്തിലെ ദുർബല വിഭാഗങ്ങൾ എന്നിവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നും രാജ്യത്തും അയൽ പ്രദേശങ്ങളിലുമുള്ള പ്രശ്‌നങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്നുമായിരുന്നു അദ്ദേഹം ചടങ്ങിൽ പറഞ്ഞത്.