അമ്പലപ്പുഴ: മത്സ്യഫെഡിന്റെ സംസ്ഥാനത്തെ ആദ്യ നൈലോൺ നൂൽ ഫാക്ടറി ഇന്ന് ഉദ്ഘാടനം ചെയ്യും. മത്സ്യഫെഡിന്റെ അധീനതയിൽ പുന്നപ്ര വടക്ക് പറവൂരിൽ അത്യാധുനിക 7 – ടി. എഫ്. ഒ മെഷിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഫാക്ടറിയുടെ ഉദ്ഘാടനം വൈകിട്ട് 4ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും.
മത്സ്യഫെഡിന്റെ വല നിര്‍മാണശാലകള്‍ക്ക് ആവശ്യമായ ഗുണമേന്മയുള്ള നൈലോണ്‍ നൂല്‍ ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ ടൈ്വന്‍ ഫാക്ടറിയാണിത്. 5.5 കോടി രൂപയാണ് ചെലവ്. പ്രതിവര്‍ഷം 400 ടണ്‍ നൈലോണ്‍ നൂല്‍ ഉത്പാദിപ്പിക്കാന്‍ കഴിയും.
തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍ ജില്ലകളിലാണ് ഇപ്പോള്‍ മത്സ്യബന്ധന വല നിര്‍മ്മാണ ഫാക്ടറികളുള്ളത്. ഇവിടേക്ക് ആവശ്യമായ ടൈ്വന്‍ നൂല്‍ ഉത്പാദനമാണ് പറവൂരിലെ ഫാക്ടറിയില്‍ നടക്കുക. ഫാക്ടറിയുടെ പ്രവര്‍ത്തന ശേഷി വര്‍ധിപ്പിച്ച് കാലക്രമത്തില്‍ മത്സ്യഫെഡിന് ആവശ്യമായ മുഴുവന്‍ നൂലുകലും ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.
നൂലിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള ലാബും ഇവിടെ സജ്ജമാക്കും. ഗുണമേന്മയുള്ള നൂലില്‍ നിന്നും വല ഉത്പാദിപ്പിച്ച് ന്യായമായ നിരക്കില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കുകയെന്ന സര്‍ക്കാര്‍ ലക്ഷ്യമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെടുന്നത്.