പതിവു തെറ്റിക്കാതെ ആനിയും ചിപ്പിയും, ജലജയും പൊങ്കാലയിട്ടു
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ക്ഷേത്രമാണ് ആറ്റുകാല്‍ ദേവി ക്ഷേത്രം. ഓരോ വർഷവും പതിനായിരക്കണക്കിന് സ്ത്രീകളാണ് ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ എത്തുന്നത്.ഇത്തവണയും ലോകപ്രശസ്തമായ ആറ്റുകാല്‍ പൊങ്കാലയ്ക്കായി ഭക്ത ലക്ഷങ്ങളെ കൊണ്ട് തലസ്ഥാന നഗരി നിറഞ്ഞിട്ടുണ്ട്. രാവിലെ 10.30 ന് പണ്ടാര അടുപ്പില്‍ തീ പകരുന്നതോടെയാണ് പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കുക. ഉച്ചയ്ക്ക് 2.30 നാണ് നിവേദ്യം.
ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ ഇക്കുറിയും പതിവ് തെറ്റിക്കാതെ സിനിമാ സീരിയല്‍ താരങ്ങളെത്തിയിട്ടുണ്ട്. ചിപ്പി, ആനി, ജലജ, കൃഷ്ണപ്രഭ, അമൃത നായർ, ഉമ നായർ തുടങ്ങിയ താരങ്ങളെല്ലാം ആറ്റുകാല്‍ അമ്മയുടെ അനുഗ്രഹം തേടി പൊങ്കാല അർപ്പിക്കാൻ തലസ്ഥാന നഗരിയിലുണ്ട്. ആനി സ്വന്തം വീട്ടിലാണ് ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അർപ്പിക്കുന്നത്.
അനന്തപുരിയുടെ തെരുവുകളെല്ലാം പൊങ്കാല കലങ്ങള്‍ കൊണ്ട് നിറഞ്ഞിട്ടുണ്ട്. കുംഭത്തിലെ കാർത്തിക നാളില്‍ തുടങ്ങി 10 ദിവസങ്ങളിലായി നടക്കുന്ന ചടങ്ങുകളാണ് പൊങ്കാല മഹോത്സവം. കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തു ചേരുന്ന ദിവസമാണ് പൊങ്കാല അർപ്പിക്കുന്നത്.
ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം നഗരത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ ഞായറാഴ്ച രാത്രി 8 വരെ സിറ്റി പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങളുടെ ഭാഗമായി കണ്ടെയ്നർ ലോറികളും ചരക്കുലോറികളും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നഗരത്തില്‍ പ്രവേശിക്കാൻ അനുവദിക്കില്ല. ഇത്തരം വാഹനങ്ങള്‍ റോഡരികില്‍ പാർക്ക് ചെയ്യാനും അനുവദിക്കില്ല. സുരക്ഷയ്ക്കായി 3,300 പൊലീസുകാരെ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്. ഇതിനു പുറമേ 400 അഗ്നിരക്ഷാ സേനാംഗങ്ങളും രംഗത്തുണ്ട്.