ചെലവ് പത്തിൽ ഒന്നായി കുറച്ച് കർഷകന്റെ ബുള്ളറ്റ് ട്രാക്ടർ
മുംബൈ: കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന ഒരു ബുള്ളറ്റ് ട്രാക്ടറാണ് ഇപ്പോൾ ലോകശ്രദ്ധ നേടുന്നത്. മഹാരാഷ്ട്രയിലെ നിലങ്ക ഗ്രാമത്തിലെ മക്ബുൽ ഷെയ്ഖ് എന്ന കർഷകന്റെ ട്രാക്ടറാണിത്. കൃഷിയിടത്തേയ്ക്ക് ആവശ്യമായ വെള്ളവും വളവും മറ്റ് വസ്തുക്കളുമെല്ലാം ഈ ബുള്ളറ്റ് ട്രാക്ടറിലാണ് കൊണ്ടുപോകുന്നത്. കൂടാതെ കൃഷിയിടങ്ങളിലെ കാര്യങ്ങളും ഈ ബുള്ളറ്റ് ട്രാക്ടർ ചെയ്യും. ബുള്ളറ്റ് ട്രാക്ടറിലൂടെ തന്റെ കൃഷിയിടത്തിലെ സാമ്പത്തിക ചെലവ് വലിയ രീതിയിൽ കുറയ്ക്കാനായെന്ന് മക്ബുൽ പറയുന്നു.
മാറി മാറി വരുന്ന കാലാവസ്ഥാ വ്യതിയാനത്തിൽ നീലങ്ക ഗ്രാമവാസികൾ വളരെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരുടെ ജീവിതം വഴിമുട്ടുന്ന അവസ്ഥയായിരുന്നു. മൂന്നേക്കറോളം കൃഷിയിടമുള്ള മക്ബുലിന്റെ അവസ്ഥയും വളരെ ദുർഘടമായിരുന്നു. ഈ സാഹചര്യമാണ് ബുള്ളറ്റ് ട്രാക്ടർ നിർമ്മിക്കാൻ മക്ബുലിനെ പ്രേരിപ്പിച്ചത്.
ഇതുവരെ 140 ബുള്ളറ്റ് ട്രാക്ടറുകൾ മക്ബുൽ നിർമ്മിച്ചിട്ടുണ്ട്. എല്ലാം തന്റെ ഗ്രാമത്തിൽ തന്നെയാണ് വിറ്റഴിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ മഹാരാഷ്ട്ര സർക്കാരിന്റെ പ്രത്യേക പുരസ്കാരവും മകുബിലിനെ തേടിയെത്തിയിട്ടുണ്ട്. സഹോദരന്റെ വർക്ക് ഷോപ്പിൽ വച്ചായിരുന്നു മക്ബുലിന്റെ ബുള്ളറ്റ് നിർമ്മാണം. സഹോദരനൊപ്പം വർക്ക്ഷോപ്പിലെ ജോലികൾ ചെയ്തിരുന്നതിനാൽ യന്ത്രങ്ങളുടെ പ്രവർത്തനം മക്ബുലിന് സുപരിചിതമായിരുന്നു.
വാഹനം ചെറുതായിരിക്കണം എന്നാൽ കരുത്തുറ്റതായിരിക്കണം എന്നതായിരുന്നു ബുള്ളറ്റ് നിർമ്മാണ സമയത്ത് മക്ബുലിന്റെ മനസിൽ ഉണ്ടായിരുന്നത്. 2016ൽ നിർമ്മാണം വിജയകരമായി പൂർത്തിയാക്കാൻ രണ്ട് വർഷത്തോളം സമയം എടുത്തു. ഇന്ധന ക്ഷമത ഉറപ്പാക്കുക എന്നതായിരുന്നു ഏറ്റവും വിഷമമേറിയ ഘട്ടമെന്നും അദ്ദേഹം പറയുന്നു.
വാഹനം ഉപയോഗിച്ച ആളുകളിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിച്ച് ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തുകയും ചെയ്തു. തുടർന്ന് കുറ്റങ്ങളും കുറവുകളും പരിശോധിച്ച് 2018ൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ബുള്ളറ്റ് ട്രാക്ടർ വിപണിയിൽ ഇറക്കി. ആവശ്യക്കാർക്ക് നിർമ്മിച്ച് നൽകാനും തുടങ്ങി. വിതയ്ക്കാനും കള പറിക്കാനും കീടനാശിനി തളിക്കാനും എല്ലാം ഈ ട്രാക്ടർ ഉപയോഗിക്കാം. സാധാരണക്കാർക്ക് അനുയോജ്യമായ ട്രാക്ടറാണ് തന്റേതെന്ന് മക്ബുൽ പറയുന്നു.