ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാവശ്യപ്പെട്ട് കര്‍ഷകര്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദ് ഡല്‍ഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ ജനജീവിതം സ്തംഭിപ്പിച്ചു.
32 കേന്ദ്രങ്ങളിലായി തമ്പടിച്ച കര്‍ഷകര്‍ ദേശീയ സംസ്ഥാന പാതകളും ട്രെയിനുകളും തടഞ്ഞു. നാല് ശതാബ്ദി സര്‍വീസുകള്‍ റെയില്‍വെ റദ്ദാക്കി.
ഡല്‍ഹി അതിര്‍ത്തിയില്‍ നവംബറില്‍ തുടങ്ങിയ കര്‍ഷക സമരം നാലു മാസം പിന്നിടുന്ന വേളയിലാണ് സംയുക്ത കിസാന്‍ മോര്‍ച്ച ബന്ദിന് ആഹ്വാനം ചെയ്തത്.
ദേശവ്യാപകമായി കര്‍ഷകര്‍ നടത്തുന്ന രണ്ടാമത്തെ പ്രക്ഷോഭമാണിത്. കേരളം അടക്കം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളെ ബന്ദില്‍നിന്ന് ഒഴിവാക്കിയിരുന്നു. ബി.ജെ.പി ഒഴികെയുള്ള മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണച്ച ആന്ധ്രപ്രദേശില്‍ പലയിടങ്ങളിലും റോഡുകള്‍ വിജനമായിരുന്നു.
ഡല്‍ഹി-ഗാസിപുര്‍ അതിര്‍ത്തി കര്‍ഷകര്‍ അടച്ചതിനെ തുടര്‍ന്ന് അത് വഴിയുള്ള ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. അംബാലയില്‍ ശാഹ്പുര് റെയില്‍വേ ട്രാക്ക് സമരക്കാര്‍ ഉപരോധിച്ചു.
പാക് അതിര്‍ത്തിയായ വാഗയിലേക്കുള്ള ദേശീയപാത അത്താരിയില്‍ സമരക്കാര്‍ വഴി തടഞ്ഞു. ബര്‍ണാലയില്‍ സ്ത്രീകള്‍ ട്രാക്കുകള്‍ കൈയടക്കി. പഞ്ചാബിലെ മൊഹാലിയില്‍ എയര്‍പോര്‍ട്ട് റോഡും തടഞ്ഞു. ഭാരതീയ മസ്ദുര്‍ കിസാന്‍ സംഘര്‍ഷ് സമിതി ഡല്‍ഹി-അമൃതസര്‍ റൂട്ടും തടഞ്ഞു. ഡല്‍ഹിയുടെ സിംഘു, ടിക്രി, ഗാസിപുര്‍ അതിര്‍ത്തികളില്‍ ആയിരക്കണക്കിന് കര്‍ഷകരാണ് കഴിഞ്ഞ നാല് മാസമായി സമരം നടത്തുന്നത്.
10 വട്ടം ചര്‍ച്ച നടത്തിയിട്ടും കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാഞ്ഞതിനെ തുടര്‍ന്നാണ് ചര്‍ച്ച വഴിമുട്ടിയത്. ഹോളി ദിവസമായ ഈ മാസം 28ന് കാര്‍ഷിക നിയമങ്ങള്‍ കത്തിക്കുമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്.