KeralaLatest

സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു

“Manju”

തിരുവനന്തപുരം: 2022-ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. വാർത്താ സമ്മേളനത്തിൽ മന്ത്രി സജി ചെറിയാൻ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. ബഹുഭൂരിപക്ഷം എൻട്രികളും മികച്ച നിലവാരം പുലർത്തിയിരുന്നുവെന്നായിരുന്നു ജൂറിയുടെ വിലയിരുത്തൽ.

അതേസമയം സീരിയൽ വിഭാഗത്തിൽ സാമൂഹിക ആക്ഷേപഹാസ്യ സ്വഭാവമുള്ള സിറ്റ്കോമുകളാണ് എൻട്രികളായി സമർപ്പിക്കപ്പെട്ടത്. അതിനാൽ അവയെ സീരിയൽ വിഭാഗത്തിലുള്ള അവാർഡിനായി പരിഗണിച്ചിട്ടില്ല. കുട്ടികളുടെ ഹ്രസ്വചിത്രവിഭാഗത്തിലും എൻട്രികൾ കുറവായിരുന്നു. മികച്ച ഹാസ്യപരിപാടി എന്ന വിഭാഗത്തിൽ സമർപ്പിക്കപ്പെട്ട എൻട്രികളിൽ നിലവാരമുള്ള ഹാസ്യം ജനിപ്പിക്കുന്നവ ഉണ്ടായിരുന്നില്ലെന്നും ജൂറി വിലയിരുത്തി. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനും ഇത്തവണ പുരസ്കാരമില്ല.

മിഥുൻ ചന്ദ്രൻ സംവിധാനം ചെയ്ത ഭൂമി, മൃദുൽ ടി.എസിന്റെ കനം എന്നിവയാണ് കഥാവിഭാ​ഗത്തിലെ മികച്ച ടെലിഫിലിമുകൾ. മറ്റുപുരസ്കാരങ്ങൾ: മികച്ച കഥാകൃത്ത് -സുദേവൻ.പി.പി, മികച്ച ഹാസ്യാഭിനേതാവ് -ഭാസി വൈക്കം, കുട്ടികളുടെ ഷോർട്ട് ഫിലിം -വില്ലേജ് ക്രിക്കറ്റ് ബോയ്, മികച്ച സംവിധായകൻ(ടെലിസീരിയൽ/ടെലിഫിലിം) -മൃദുൽ ടി.എസ്. മികച്ച നടൻ -ശിവജി ​ഗുരുവായൂർ, മികച്ച രണ്ടാമത്തെ നടൻ -അനു വർ​ഗീസ്, മികച്ച നടി -ശിശിര, രണ്ടാമത്തെ നടി -ആതിര ദിലീപ്, ബാലതാരം -ഡാവിഞ്ചി സന്തോഷ്, സം​ഗീത സംവിധായകൻ -ജിഷ്ണു തിലക്.

പ്രൊഫ. അലിയാരാണ് മികച്ച കമന്റേറ്റർ. മാതൃഭൂമി ന്യൂസിന്റെ ഷാജു.കെ.വി.യാണ് മികച്ച വാർത്താ ഛായാ​ഗ്രാഹകൻ. പാറക്കുളങ്ങൾ ഇല്ലാതാവുമ്പോൾ എന്ന വാർത്തയാണ് പുരസ്കാരത്തിന് ആധാരം. സി.അജോയ് ചന്ദ്രൻ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, ജൂറി ചെയർമാൻ ഷാജൂൺ കാര്യാൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related Articles

Back to top button