ന്യൂഡല്‍ഹി : ഗാര്‍ഹിക പാചകവാതകവില കുറച്ചതിനു പിന്നാലെ രാജ്യത്ത് ഇന്ധന വില കുറച്ച് കേന്ദ്ര സര്‍ക്കാര്‍. പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. ഇന്ന് രാവിലെ ആറുമുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. അതേസമയം രാജ്യത്തെ ജനങ്ങളുടെ ക്ഷേമം മാത്രമാണ് പ്രധാനമന്ത്രി ലക്ഷ്യം വെക്കുന്നതെന്ന് ഇന്ധന വില കുറച്ചതിലൂടെ വ്യക്തമായെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി എക്‌സ് പ്ലാറ്റ് ഫോമില്‍ കുറിച്ചു.
രണ്ട് വർഷത്തിന് ശേഷമാണ് രാജ്യത്ത് ഇന്ധനവില കുറയ്ക്കുന്നത്.
കേന്ദ്ര സർക്കാർ ഇന്നലെ അർദ്ധരാത്രിയാണ് പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് രണ്ട് രൂപ വീതം കുറച്ചത്. പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നത് 58 ലക്ഷം ചരക്കു വാഹനങ്ങള്‍, 6 കോടി കാറുകള്‍, 27 കോടി ഇരുചക്ര വാഹനങ്ങള്‍ എന്നിവയുടെ പ്രവർത്തനച്ചെലവ് കുറയ്ക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.
കഴിഞ്ഞ വനിതാ ദിനത്തില്‍ ഗാർഹിക പാചകവാതകത്തിന് നൂറു രൂപ കുറച്ചിരുന്നു. വിലവർദ്ധന പ്രതിപക്ഷം തിരഞ്ഞെടുപ്പില്‍ ആയുധമാക്കുന്നത് പ്രതിരോധിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. വിലകുറച്ചത് സാധാരണക്കാരെ സംബന്ധിച്ച് വലിയൊരു ആശ്വാസമാണ്.