KeralaLatest

ലോക്‌സഭാ തെരഞ്ഞെടുപ്പ്: അനധികൃതമായി സ്ഥാപിച്ച 78 പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു

“Manju”

കോട്ടയം: ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോട്ടയം ജില്ലയില്‍ അനധികൃതമായി സ്ഥാപിച്ച 78 പ്രചരണ സാമഗ്രികള്‍ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകള്‍ നീക്കം ചെയ്തു. പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന 75 പോസ്റ്ററുകളും മൂന്നു ബാനറുകളുമാണ് നീക്കം ചെയ്തത്. അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ചുവരെഴുത്തുകള്‍ കരി ഓയില്‍ ഉപയോഗിച്ച് മായ്ക്കുകയും നോട്ടീസുകള്‍, പോസ്റ്ററുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍ എന്നിവ ഇളക്കി മാറ്റുകയുമാണ് ചെയ്യുന്നത്.

പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുന്നതിനൊപ്പം ഇത്തരം നിയമ ലംഘനങ്ങള്‍ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡുകള്‍ വീഡിയോയില്‍ പകര്‍ത്തുന്നുമുണ്ട്. നീക്കം ചെയ്യുന്ന ചിലവ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചിലവില്‍ ഉള്‍പ്പെടുത്തും. ഒരു മണ്ഡലത്തില്‍ നാല് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ ഒന്‍പത് മണ്ഡലങ്ങളിലായി ആകെ 36 ടീമുകളാണ് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡായി പ്രവര്‍ത്തിക്കുന്നത്. ഒരോ സംഘത്തിലും ടീം ലീഡര്‍, രണ്ടു ടീം അംഗങ്ങള്‍, പൊലീസ് ഓഫീസര്‍, വീഡിയോഗ്രാഫര്‍ എന്നിവരാണുള്ളത്. രാവിലെ ആറു മുതല്‍ രാത്രി 10 മണിവരെ രണ്ടു ഷിഫ്റ്റുകളിലായാണ് സ്‌ക്വാഡിന്റെ പ്രവര്‍ത്തമെന്ന് അധികൃതര്‍ അറിയിച്ചു.

തെരഞ്ഞെടുപ്പുചട്ട ലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സി വിജില്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ജില്ലയില്‍ ഇന്നലെ വരെ ലഭിച്ചത് 224 പരാതികള്‍. ആപ്ലിക്കേഷന്‍ വഴി ലഭിച്ച പരാതികള്‍ എല്ലാം പരിഹരിച്ചു. പൊതു സ്ഥലങ്ങളില്‍ പതിച്ച പോസ്റ്ററുകള്‍, ബാനറുകള്‍ എന്നിവയ്ക്കെതിരെയാണ് പരാതികളിലേറെയും. മാര്‍ച്ച് 16 മുതലാണ് ജില്ലയില്‍ സി വിജില്‍ ആപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. ഏത് സ്ഥലത്തു നിന്നാണ് ഫോട്ടോയും വീഡിയോയും എടുക്കുന്നതെന്ന് ആപ്പ് തിരിച്ചറിഞ്ഞ് രേഖപ്പെടുത്തുന്നതിനാല്‍ ഈ ഡിജിറ്റല്‍ തെളിവ് ഉപയോഗിച്ച് സ്‌ക്വാഡിന് സമയബന്ധിതമായി നടപടി എടുക്കാന്‍ സാധിക്കും.

Related Articles

Back to top button