കുറഞ്ഞ ചെലവില്‍ വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള കെ.എസ്.ആർ.ടി.സി.യുടെ ടൂറിസം സർവീസ് പത്തനംതിട്ട ജില്ലയില്‍ നേടിയത് വൻ വരുമാനം. ഒരു ദിവസം മൂന്ന് വീതം സർവീസുകളാണ് ഗവിയിലേക്ക് നടത്തുന്നത്. മൂന്നും പത്തനംതിട്ടയിലെ ബസുകളാണ്. ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടയില്‍നിന്ന് പുറപ്പെട്ട് രാത്രി എട്ടരയോടെ മടങ്ങിയെത്തും. പ്രവേശനഫീസ്, ബോട്ടിങ്, ഉച്ചയൂണ്, യാത്രാനിരക്ക് ഉള്‍പ്പെടെ 1300 രൂപയാണ് നിരക്ക്. അണക്കെട്ടുകളായ മൂഴിയാർ, കക്കി–ആനത്തോട്, പമ്ബ, ഗവി തുടങ്ങിയവയും കാനനഭംഗിയും ആസ്വദിച്ച് ഗവിയില്‍ എത്താം. തുടർന്ന് കൊച്ചുപമ്ബയില്‍ ബോട്ടിങ്ങും ഉച്ച ഊണും കഴിഞ്ഞ് വണ്ടിപ്പെരിയാർ വഴി പരുന്തുംപാറ കണ്ട് തിരിച്ച് പത്തനംതിട്ടയില്‍ എത്തും.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് തുടങ്ങിയ മേഖലകളില്‍ നിന്നെത്തുന്നവരെ പത്തനംതിട്ടയിലെത്തിച്ച്, അടുത്തദിവസം ബസിലാണ് ഗവിയിലേക്ക് കൊണ്ടുപോകുന്നത്. ഗവിയിലേക്കുള്ള യാത്രയില്‍ സീതത്തോട് കൊച്ചാണ്ടിയില്‍നിന്നാണ് കാഴ്ചകള്‍ തുടങ്ങുന്നതെന്ന് ബജറ്റ് ടൂറിസം സെല്‍ ജീവനക്കാർ പറയുന്നു. പിന്നീടങ്ങോട്ട് 60 കിലോമീറ്റർ വനയാത്രയാണ്. കക്കിസംഭരണി പിന്നിട്ടാല്‍ ആനക്കൂട്ടം മേഞ്ഞുനടക്കുന്ന കുന്നുകള്‍ കാണാനാകും. കാട്ടുപോത്തുകള്‍, പുള്ളിമാനുകള്‍, കടുവ, പുലി തുടങ്ങിയവയെയും യാത്രാമധ്യേ കാണാനാകും.
നടത്തിയ എല്ലാ ട്രിപ്പിലും നിറയെ യാത്രക്കാർ എന്നതായിരുന്നു പ്രത്യേകത. മാമലകണ്ടം–മാങ്കുളം–ആനക്കുളം വഴിയുള്ള കാനനയാത്ര, പൊന്മുടി, തെന്മല, മലക്കപ്പാറ, ചതുരംഗപ്പാറ, മറയൂർ, കാന്തല്ലൂർ, മൂന്നാർ, വയനാട്, രാമക്കല്‍മേട് വണ്ടർലാ, നെല്ലിയാമ്ബതി, ആഡംബര കപ്പലിലെ യാത്ര എന്നിവയെല്ലാം വരുമാനനേട്ടത്തിന് കാരണമായി.