KeralaLatest

സിദ്ധാര്‍ത്ഥന്റെ മരണം: പ്രൊഫോമ റിപ്പോര്‍ട്ട് സിബിഐയ്ക്ക് നല്‍കാന്‍ വൈകി, 3 പേര്‍ക്ക് സസ്‌പെന്‍ഷന്‍

“Manju”

തിരുവനന്തപുരം: കല്‍പ്പറ്റ വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍. ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത വി കെ, സെക്ഷന്‍ ഓഫിസര്‍ ബിന്ദു, അസിസ്റ്റന്റ് അഞ്ജു എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. പ്രെഫോമ റിപ്പോര്‍ട്ട് സിബിഐക്ക് നല്‍കാന്‍ വൈകിയതിലാണ് നടപടി.

പെര്‍ഫോമ റിപ്പോര്‍ട്ട് വൈകിയോ എന്ന് പരിശോധിക്കാന്‍ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചിരുന്നു. ആഭ്യന്തര സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. സിദ്ധാര്‍ത്ഥന്റെ കുടുംബം ക്ലിഫ് ഹൗസിനു മുന്നില്‍ സമരം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു തിരക്കിട്ട നടപടി.അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് ആശങ്കയുള്ളതായി സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ് പ്രതികരിച്ചിരുന്നു. അന്വേഷണം വഴിമുട്ടിയതില്‍ ഭയമുണ്ടെന്ന് സിദ്ധാര്‍ത്ഥിന്റെ പിതാവ് പറഞ്ഞിരുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസം പൂക്കോട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോക്ടര്‍ പി സി ശശീന്ദ്രന്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി. ഗവര്‍ണര്‍ നിയമിച്ച വൈസ് ചാന്‍സലര്‍ ആണ് രാജിക്കത്ത് കൈമാറിയത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് വൈസ് ചാന്‍സലര്‍ കത്തില്‍ പറയുന്നു. സിദ്ധാര്‍ത്ഥന്റെ മരണത്തിനു പിന്നാലെ സസ്പെന്‍ഡ് ചെയ്ത വിദ്യാര്‍ഥികളെ തിരിച്ചെടുത്ത വിസിയുടെ നടപടിയില്‍ ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു. സസ്പെന്‍ഷന്‍ പിന്‍വലിച്ചതില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശമുണ്ടായിരുന്നു. നിയമോപദേശം തേടിയതിന് ശേഷം മാത്രമേ ആന്റി റാഗിംഗ് കമ്മിറ്റിയുടെ നടപടി റദ്ദാക്കാനാകൂ എന്നിരിക്കെയായിരുന്നു ഇതൊന്നുമില്ലാതെ സസ്പെന്‍ഡ് ചെയ്ത 90 പേരില്‍ 33 പേര്‍ക്കെതിരെയുള്ള നടപടി റദ്ദാക്കികൊണ്ട് വിസിയുടെ ഇടപെടലുണ്ടായത്. പിന്നാലെയാണ് വിസിയുടെ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള ഗവര്‍ണറുടെ നീക്കം.

Related Articles

Back to top button