ചെന്നൈ: സ്‌കൂള്‍ പഠനം പൂർത്തിയാക്കിയ ആണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സഹായിക്കുന്ന ‘തമിഴ് പുതല്‍വൻ‘ പദ്ധതിക്ക് തമിഴ്‌നാട്ടില്‍ അടുത്തമാസം തുടക്കമാകും. മാസം 1000 രൂപ വീതം സഹായമായി ആണ്‍കുട്ടികള്‍ക്ക് ലഭിക്കും. കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളെക്കുറിച്ച് അവബോധം സൃഷ്‌ടിക്കുന്ന ‘കല്ലൂരി കനവ്‘ പദ്ധതി ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കവെ ചീഫ് സെക്രട്ടറി ശിവദാസ് മീണ ആണ് ഇക്കാര്യം അറിയിച്ചത്.
മൂന്ന് ലക്ഷം കുട്ടികള്‍ക്ക് പ്രയോജനം ചെയ്യുന്ന ഈ പദ്ധതിക്കായി 360 കോടി രൂപയാണ് തമിഴ്‌നാട് സർക്കാർ നീക്കി വച്ചിരിക്കുന്നത്. കോളേജുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സാമ്ബത്തിക സഹായം നല്‍കുന്നതിന് ആവിഷ്‌കരിച്ച ‘പുതുമൈ പെണ്‘ പദ്ധതിയുടെ മാതൃക പിന്തുടർന്നാണ് ആണ്‍കുട്ടികള്‍ക്കായി പുതിയ പദ്ധതി ആവിഷ്‌കരിച്ചത്. ഈ വർഷത്തെ സംസ്ഥാന ബഡ്‌ജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിക്ക് ജൂണ്‍ മാസത്തില്‍ തുടക്കമാവുമെന്നും ശിവദാസ് മീണ അറിയിച്ചു.
സർക്കാർ സ്‌കൂളില്‍ ആറ് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളില്‍ പഠിച്ച ആണ്‍കുട്ടികള്‍ അംഗീകൃത സ്ഥാപനങ്ങളില്‍ ബിരുദത്തിനോ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കോ ചേരുമ്ബോഴാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. പഠനച്ചെലവിനായാണ് പണം സർക്കാർ നല്‍കുന്നത്. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സംസ്ഥാന സർക്കാർ 2022-ല്‍ തുടങ്ങിയ ‘പുതുമൈ പെണ്‘ പദ്ധതിയുടെ വിജയമാണ് ആണ്‍കുട്ടികള്‍ക്കുവേണ്ടിയും സമാനപദ്ധതി തുടങ്ങാനുള്ള പ്രേരണ. സർക്കാർ സ്കൂളുകളില്‍ ആറുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിച്ച പെണ്‍കുട്ടികള്‍ ഉന്നതവിദ്യാഭ്യാസത്തിനു ചേരുമ്ബോള്‍ പ്രതിമാസം 1,000 രൂപ ലഭിക്കുന്നതാണ് ‘പുതുമൈ പെണ്‘ പദ്ധതി. കഴിഞ്ഞവർഷം 2,73,000 പെണ്‍കുട്ടികള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചുവെന്നാണ് കണക്കാക്കുന്നത്. കോളേജുകളില്‍ ചേരുന്ന പെണ്‍കുട്ടികളുടെ എണ്ണം വർധിക്കാനും ഇത് വഴിയൊരുക്കി.
കേന്ദ്ര സർക്കാരിന്റെ കണക്കനുസരിച്ച് തമിഴ്‌നാട്ടില്‍ ഉന്നതവിദ്യാഭ്യാസത്തിന് ചേരുന്ന പെണ്‍കുട്ടികളുടെ അനുപാതം 47.3 ശതമാനവും ആണ്‍കുട്ടികളുടേത് 46.8 ശതമാനവുമാണ്. തമിഴ് പുതല്‍വൻ പദ്ധതി നടപ്പാക്കുന്നതോടെ കോളേജില്‍ ചേരുന്ന ആണ്‍കുട്ടികളുടെ എണ്ണം വർദ്ധിക്കുമെന്നാണ് പ്രതീക്ഷ.