ഓസ്ട്രേലിയയില്‍ ആദ്യമായി മനുഷ്യനില്‍ പക്ഷിപ്പനി
![](https://i0.wp.com/santhigirinews.org/wp-content/uploads/2024/05/ഓസ്ട്രേലിയയില്‍_-ആദ്യമായി-മനുഷ്യനില്‍_-പക്ഷിപ്പനി.jpeg?resize=310%2C163&ssl=1)
കാൻബെറ: ഓസ്ട്രേലിയയില്‍ ആശങ്ക പരത്തി മനുഷ്യനില്‍ പക്ഷിപ്പനി. ഏതാനും ആഴ്ചകള്‍ മുൻപ് ഇന്ത്യയിലെത്തിയ കുട്ടിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. വിക്ടോറിയ നഗരത്തിലാണ് ഏവിയൻ ഇൻഫ്ലുവൻസ A (H5N1) അണുബാധ സ്ഥിരീകരിച്ചത്. ഓസ്ട്രേലിയയിലെ ആദ്യത്തെ കേസാണിത്.
പക്ഷിപ്പനി മനുഷ്യരിലേക്ക് പകർന്നതായി ഇതുവരെ റിപ്പോർട്ടുകള്‍ ഇല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിക്ടോറിയൻ ഡിപ്പാർട്ട്മെന്റ് ഓഫ് ഹെല്‍ത്ത് അറിയിച്ചു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പടരാനുള്ള സാധ്യത വളരെ കുറാവണെന്നും പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ മാർച്ചിലാണ് രോഗം റിപ്പോർട്ട് ചെയ്ത കുട്ടി ഇന്ത്യയിലെത്തിയത്. പിന്നാലെ ഗുരുതരമായ അണുബാധ ഉണ്ടായെന്നും ഏറെ നാളത്തെ ചികിത്സയ്‌ക്കൊടുവില്‍ ഭേദമായെന്നും വൃത്തങ്ങള്‍ അറിയിച്ചു. വിക്ടോറിയ ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മനുഷ്യനിലും പക്ഷിപ്പനി സ്ഥിരീകരിച്ച വിവരം ആരോഗ്യവകുപ്പ് പുറത്തുവിടുന്നത്.
മുട്ട ഫാമില്‍ കോഴികള്‍ ഒന്നടങ്കം ചത്തൊടുങ്ങിയതോടെയാണ് നടത്തിയ പഠനത്തിലാണ് ഫാമില്‍ ഏവിയൻ ഇൻഫ്ലുവൻസ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. H7N7 വകഭേദമാണ് ഇതിന് പിന്നിലെന്ന് റിപ്പോർട്ടില്‍ പറയുന്നു. മനുഷ്യരില്‍ റിപ്പോർട്ട് ചെയ്യപ്പെട്ട H5N1 വകഭേദത്തില്‍ നിന്ന് വ്യത്യസ്തമാണിത്. ആഗോളതലത്തില്‍ ആശങ്ക പരത്തുന്ന H5N1 മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതിന് തെളിവൊന്നുമില്ലെന്നും വൃത്തങ്ങള്‍ അറിയിച്ചു.