![](https://i0.wp.com/santhigirinews.org/wp-content/uploads/2024/05/oie_eKc21Dggdl3t.jpg?resize=489%2C227&ssl=1)
പൂച്ചാക്കല്‍: പള്ളിപ്പുറത്തെ കെഎസ്‌ഐഡിസി തുടങ്ങിയ മെഗാ ഫുഡ്പാർക്ക് ആയിരക്കണക്കിന് പേർക്കാണ് തൊഴില്‍ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഇതിനോട് മുഖം തിരിക്കുകയാണ് മലയാളികള്‍. താരതമ്യേന കുറഞ്ഞ വേതനം ആണ് എന്നതാണ് നാട്ടുകാരുടെ നീരസത്തിന് കാരണം. ഇതോടെ ഈ തൊഴിലവസരങ്ങള്‍ വിനിയോഗിക്കുകയാണ് അന്യസംസ്ഥാന തൊഴിലാളികള്‍. പള്ളിപ്പുറം പഞ്ചായത്തിന്റെ രണ്ട് വാർഡുകളിലെ ജനങ്ങളെ ഭാഗികമായി കുടിയൊഴുപ്പിച്ചാണ് മെഗാഫുഡ് പാർക്ക്, ഇൻഫോപാർക്ക് എന്നിവയ്ക്കൊക്കെ സൗകര്യം ഒരുക്കിയത്. എന്നാല്‍ ഇതിന്റെ പ്രയോജനം നാട്ടുകാർക്ക് ലഭിക്കുന്നില്ല.
സമുദ്രോത്പന്ന കയറ്റുമതി കമ്പനികളുടെ സംസ്കരണ വിഭാഗമാണ് ഇവിടെ പ്രവർത്തിക്കുന്നതിലധികവും.1500ലധികം അന്യസംസ്ഥാന തൊഴിലാളികളാണ് ഇവിടെ സീഫുഡ് കമ്ബനികളിലുള്ളത്. സാക്ഷരത മിഷൻ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മലയാള പഠനത്തിനായി ആവിഷ്ക്കരിച്ച ചങ്ങാതി പദ്ധതി പള്ളിപ്പുറം പഞ്ചായത്തും നടപ്പാക്കിയിട്ടുണ്ട്. ഇവർ താമസിക്കുന്ന വീടുകളില്‍ സാക്ഷരത പ്രവർത്തകർ എത്തിയാണ് ക്ലാസെടുക്കുന്നതെന്ന് പഞ്ചായത്ത് സെക്രട്ടറി സന്തോഷ് പറഞ്ഞു.
ഹാപ്പിയോടെ ജോലി ചെയ്യാൻ ഭായിമാർ
1. അസാം, ബീഹാർ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് അധികവും. ഏജന്റുമാരാണ് ഇവരെ എത്തിക്കുന്നത്
2. മത്സ്യലഭ്യത കുറയുകയോ കയറ്റുമതിയില്‍ സ്തംഭനാവസ്ഥ വരികയോ ചെയ്യുമ്ബോള്‍ ഈ തൊഴിലാളികളെ ഏജൻസികള്‍ മറ്റ് പ്രദേശങ്ങളിലേക്ക് മാറ്റും
3. താമസസൗകര്യവും ആഹാരവും സൗജന്യമായാണ് കമ്ബനികള്‍ ലഭ്യമാക്കുന്നത്. തൊഴിലാളികള്‍ക്കായി വിനോദയാത്രയും സംഘടിപ്പിക്കാറുണ്ട്
മാസവരുമാനം
സ്ത്രീതൊഴിലാളികള്‍ക്ക് :10,000 രൂപ
പുരുഷന്മാർക്ക് : 15,000 രൂപ