![](https://i0.wp.com/santhigirinews.org/wp-content/uploads/2024/06/oie_1111659wkOMxW70.jpg?resize=550%2C309&ssl=1)
ന്യൂഡല്‍ഹി: നാസയുടെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ കഴിയുന്ന ഇന്ത്യൻ വംശജ സുനിത വില്യംസിനും ക്രൂ അംഗങ്ങള്‍ക്കും തലവേദനയായി പുതിയ വെല്ലുവിളി. ബഹിരാകാശനിലയത്തില്‍ ഒളിഞ്ഞിരിക്കുന്ന സൂപ്പർബഗ്ഗാണ് വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്
ഇന്ററോബാക്ടർ ബഗാൻഡൻസിസ് എന്ന മള്‍ട്ടി-ഡ്രഗ് റെസിസ്റ്റൻ്റ് ബാക്ടീരിയയെയാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. ബഹിരാകാശ നിലയത്തിന്റെ പരിതസ്ഥിതിയില്‍ പരിവർത്തനം സംഭവിച്ച് കൂടുതല്‍ ശക്തി പ്രാപിച്ച ഈ ബാക്‌ടീരിയ ശ്വസന വ്യവസ്ഥയെയാണ് ബാധിക്കുന്നത്. ഇവയെ സൂപ്പർ ബഗ്ഗുകള്‍ എന്നും സ്‌പെയ്‌സ് ബഗ്ഗുകള്‍ എന്നും വിളിക്കാറുണ്ട്. സ്‌പെയ്‌സ് ബഗ്ഗുകള്‍ ഭൂമിക്ക് പുറത്തുള്ള ജീവനുകളല്ല മറിച്ച് ബഹിരാകാശ നിലയത്തില്‍ യാത്രികർക്കൊപ്പം ഒളിച്ച് കടക്കുന്ന ബഗ്ഗുകളാണ്.
ജൂണ്‍ ആറിനാണ് പുതിയ ബോയിങ് സ്റ്റാർലൈനർ പേടകത്തില്‍ സുനിതാ വില്യംസും സഹയാത്രികയായ ബാരി യൂജിൻ ബുച്ച് വില്‍മോറും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ഭൂമിയോടടുത്ത ഭ്രമണപഥത്തിലെ ലബോറട്ടറിയില്‍ ഒരാഴ്ച ചിലവഴിച്ച ശേഷമായിരിക്കും ഭൂമിയിലേക്ക് മടങ്ങുക. മറ്റ് ഏഴ് ക്രൂ അംഗങ്ങള്‍ വളരെക്കാലമായി ഇവിടെയുണ്ട്.
എന്നാല്‍ കഴിഞ്ഞ 24 വർഷമായി ബഹിരാകാശ നിലയത്തില്‍ പരിവർത്തനങ്ങള്‍ക്ക് വിധേയമായി കൂടുതല്‍ ശക്തരായി മാറിയ ബഗ്ഗുകള്‍ ആശങ്ക ഉയർത്തിയിരിക്കുകയാണ്. ഇവിടെ നിന്നും ശേഖരിച്ച ബാക്റ്റീരിയയുടെ സാമ്ബിളുകള്‍ ശാസ്ത്രജ്ഞർ പരിശോധനയ്‌ക്കും പഠനങ്ങള്‍ക്കും വിധേയമാക്കിയിട്ടുണ്ട്. ഭൂമിയിലെ വകഭേദവുമായി താരതമ്യം ചെയ്യുമ്ബോള്‍ ബഹിരാകാശ നിലയത്തില്‍ കണ്ടെത്തിയ ബഗ്ഗുകള്‍ക്ക് ജനിതകപരമായി വളരെയധികം പരിവർത്തനം സംഭവിച്ചിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.