ഓമല്ലൂർ • മത്സ്യം വാങ്ങി കഴിച്ചവർക്ക് ഛർദിയും അതിസാരവും. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ ചന്തയിൽ നിന്നും വഴിയോര കച്ചവടക്കാരിൽ നിന്നും മീൻ വാങ്ങി കഴിച്ചവർക്കാണ് അസുഖം പിടിപെട്ടത്. മത്തിയും മുറിച്ചു നൽകുന്ന മീനുമാണ് ഇവർ വാങ്ങിയത്. പ്രത്യക്ഷത്തിൽ കേടുപാടുകൾ തോന്നാത്തവയായിരുന്നു ഇവ. വീട്ടിൽ കറി വച്ചപ്പോൾ ചെറിയ തോതിൽ പതഞ്ഞു വന്നതായി വീട്ടമ്മമാർ പറയുന്നു.
പക്ഷേ സാധാരണ ഭക്ഷ്യസാധനങ്ങൾ പാകം ചെയ്യുമ്പോൾ തിളച്ചു പൊങ്ങുന്നതു പോലെ തോന്നിയതിനാൽ ആരും അത്ര കാര്യമാക്കിയില്ല. മുൻപും രാസവസ്തുക്കൾ കലർത്തിയ മീൻ ഇവിടെ വിറ്റഴിച്ച് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെന്നു നാട്ടുകാർ പറയുന്നു. ഇവിടെ വിൽക്കുന്ന മീനുകൾ പരിശോധന നടത്താൻ അധികാരികൾ തയാറാകാത്തതാണ് പ്രശ്നങ്ങൾ ആവർത്തിക്കാൻ കാരണമെന്നും അവർ പറയുന്നു.