ടിക്ടോക്കിലൂടെ ചുരുളഴിഞ്ഞ് പുറത്തെത്തിയ വൻ ‘രഹസ്യം’
ടിബിലിസി: നമ്മള്‍ കുടുംബപരമായി ഒരു ബന്ധവുമില്ലാത്തതും എന്നാല്‍ സമാന സാദൃശ്യമുള്ളതുമായ ചിലരെ അപൂര്‍വ്വമായി ചിലപ്പോ കണ്ടേക്കാം. ഇവരില്‍ ആരെങ്കിലും ആരുടെങ്കിലും ബന്ധുവാണോ എന്ന്ചിലപ്പോ തമാശയ്ക്കെങ്കിലും ചോദിച്ചേക്കാം.. എന്നാല്‍ അപ്രകാരം സാദൃശ്യം തോന്നി അന്വേഷണത്തില്‍ ചുരുളഴിഞ്ഞ സഹോദരങ്ങളുടെ കഥയിതാ;
രണ്ടുവർഷം മുമ്പാണ്. അലസമായി ടിക്ടോക് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു ജോർജിയക്കാരി എലീൻ ഡെയ്സാദ്സെ. അവളുടെ കണ്ണ് അന്ന പാൻചുലിഡ്സെ എന്ന പെണ്‍കുട്ടിയുടെ പ്രൊഫൈലിലുടക്കി. തന്നെപോലെത്തന്നെയിരിക്കുന്നു അന്നയും. ചാറ്റിങ്ങിലൂടെ ഇരുവരും സുഹൃത്തുക്കളായി. ഏതാനുംമാസത്തിനകം തങ്ങള്‍ ദത്തെടുക്കപ്പെട്ടതാണെന്ന് അവർ രക്ഷിതാക്കളില്‍നിന്ന് മനസ്സിലാക്കി.
ഒരേ കുടുംബക്കാരാണോയെന്നറിയാൻ അവർ ഡി.എൻ.എ. പരിശോധിച്ചു. ഫലംവന്നു, ഇരുവരും സമജാത ഇരട്ടകള്‍. വയസ്സ് 19. ഇംഗ്ലീഷ് ബിരുദവിദ്യാർഥിനിയാണ് എലീൻ. അന്ന സൈക്കോളജി പഠിക്കുന്നു. ജനിച്ചുവീണയുടൻ കുഞ്ഞുങ്ങളെ മാതാപിതാക്കളറിയാതെ മാറ്റി അനധികൃതമായി വില്‍ക്കുന്ന ലോബിയാണ് രണ്ടുപേരെയും രണ്ടിടത്തെത്തിച്ചത്. 1950 മുതല്‍ 2006 വരെ ജോർജിയയില്‍ സജീവമായിരുന്നു ഈ ലോബി. പല മാതൃ–ശിശു ആശുപത്രികളും നഴ്സറികളും സന്നദ്ധസംഘടനകളും ഈ സംഘത്തിലെ കണ്ണികളായിരുന്നു. ജോർജിയൻ മാധ്യമപ്രവർത്തക ടുമാന മുസെറിഡ്സും ജനിച്ചയുടൻ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട മാതാപിതാക്കളും ചേർന്നുനടത്തിയ അന്വേഷണത്തിലാണ് ഇത്തരം സംഘങ്ങളെക്കുറിച്ചുള്ള വിവരം പുറത്തുവന്നത്.
50 വർഷംകൊണ്ട് 1.2 ലക്ഷം കുഞ്ഞുങ്ങളെയാണ് സംഘം മോഷ്ടിച്ചുവിറ്റത്. ജനിച്ചുവീണയുടൻ കുഞ്ഞുങ്ങളെ അമ്മമാർക്കരികില്‍നിന്ന് ആശുപത്രിക്കാർതന്നെ മാറ്റും. മരിച്ചുപോയെന്ന് കള്ളംപറയും. ഈ കുഞ്ഞുങ്ങളെ പിന്നീട് ജോർജിയയിലോ വിദേശത്തോ ഉള്ള മക്കളില്ലാത്ത ദമ്ബതിമാർക്ക് വില്‍ക്കും. 30,000 ഡോളറിനുവരെ (ഏകദേശം 25 ലക്ഷം രൂപ) കുഞ്ഞുങ്ങളെ വിറ്റിട്ടുണ്ട്.
താൻ ദത്തെടുക്കപ്പെട്ടതാണെന്നു മനസ്സിലാക്കിയ മുസെറിഡ്സ്, 2021-ലാണ് സ്വന്തം മാതാപിതാക്കളെ കണ്ടെത്താൻ ഫെയ്സ്ബുക്ക് കൂട്ടായ്മ തുടങ്ങിയത്. ഇന്ന് രണ്ടുലക്ഷത്തിലേറെപ്പേർ അതില്‍ അംഗങ്ങളാണ്. 2006-ല്‍ മിഖൈല്‍ സാകഷ്വിലി പ്രസിഡന്റായതോടെ മനുഷ്യക്കടത്തു തടയാനുള്ള നടപടികള്‍ കർശനമാക്കി. അതോടെയാണ് അനധികൃത ശിശുവില്‍പ്പന നിലച്ചത്. ജോർജിയയില്‍ 50 വർഷത്തിനിടെ മോഷ്ടിച്ചുവിറ്റത് 1.2 ലക്ഷം കുഞ്ഞുങ്ങളെയാണ്. പലയിടത്തും ഇന്നും ഇതൊക്കെ നടക്കുന്നുണ്ട്. അപൂര്‍വ്വമായേ ഇതൊക്കെ പുറം ലോക അറിയുന്നുള്ളൂ എന്ന് മാത്രം.