ചെന്നൈ: പിതാവിന്റെ മരണശേഷം 4 സഹോദരിമാരെയും തന്നെയും വളര്‍ത്താൻ അമ്മ ജയ്‌ലാനി ബീവി സഹിച്ച കഷ്ടപ്പാടുകള്‍ക്ക് താജ്മഹലിന്റെ മാതൃകയില്‍ ഓര്‍മക്കുടീരം പണിത് മകൻ അമറുദ്ദീൻ.
5 കോടി രൂപയാണു കെട്ടിടം പണിയാൻ ചെലവായത്. തിരുവാരൂരിനടുത്ത് അമ്മൈയപ്പൻ സ്വദേശികളായ അബ്ദുല്‍ ഖാദര്‍, ജെയ്‌ലാനി ബീവി ദമ്ബതികളുടെ 5 മക്കളില്‍ ഇളയയാളാണ് അമറുദ്ദീൻ ഷെയ്ഖ് ദാവൂദ്.
ചെന്നൈയില്‍ ഹാര്‍ഡ്‌വെയര്‍ കട നടത്തിവന്ന പിതാവ് അബ്ദുല്‍ ഖാദര്‍ കുട്ടികള്‍ക്കു പ്രായപൂര്‍ത്തിയാകുന്നതിനു മുൻപേ മരിച്ചു. 5 മക്കളുടെ വിദ്യാഭ്യാസവും വിവാഹവും അടക്കമുള്ള മുഴുവൻ ഉത്തരവാദിത്തങ്ങളും നിറവേറ്റാൻ ജയ്‌ലാനി ബീവിക്ക് കഠിനാധ്വാനം ചെയ്യേണ്ടി വന്നു. 2020ല്‍ ജയ്‌ലാനി ബീവി മരിച്ചതോടെയാണ് അമ്മയ്ക്ക് ഉചിതമായ സ്മാരകം പണിയണമെന്ന ആഗ്രഹം അമറുദ്ദീനിലുണ്ടായത്.
തിരുച്ചിറപ്പള്ളിയിലെ സിവില്‍ എൻജിനീയറുടെ സഹായത്തോടെ അമ്മയുടെ ജന്മദേശമായ അമ്മൈയപ്പനില്‍ താജ്മഹലിന്റെ മാതൃകയില്‍ കെട്ടിടം പണിയാൻ തീരുമാനിക്കുകയായിരുന്നു. രാജസ്ഥാനില്‍ നിന്ന് എത്തിച്ച മാര്‍ബിള്‍ ഉപയോഗിച്ചാണ് സ്മാരകം നിര്‍മ്മിച്ചിരിക്കുന്നത്. മാതാവിന്റെ മരണം അമാവാസി ദിനത്തിലായതിനാല്‍ എല്ലാ അമാവാസി ദിനങ്ങളിലും 1000 പേര്‍ക്ക് വീതം ബിരിയാണി വിതരണം ചെയ്യുന്നുമുണ്ട്.