കൊൽക്കത്ത : പശ്ചിമ ബംഗാളിൽ അറസ്റ്റിലായ ബംഗ്ലാദേശി ഭീകരരെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുവിട്ട് കൊൽക്കത്ത പോലീസ്. മുസ്ലീങ്ങളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാൻ ലക്ഷ്യമിട്ടാണ് ഭീകരർ എത്തിയതെന്ന് പോലീസ് പറഞ്ഞു. രാജ്യത്തെ വിവിധയിടങ്ങളിൽ ഭീകരാക്രമണം നടത്താനും ഇവർ ലക്ഷ്യമിട്ടിരുന്നു.
ജമാഅത്ത് ഉൾ മുജാഹിദ്ദീൻ ഭീകരരായ മിഖാലി ഖാൻ, റാബിയുൾ ഇസ്ലാം, സനിയുർ റഹ്മാൻ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സ്വദേശമായ ഗോപാൽഗഞ്ചിൽ നിന്നുള്ളവരാണ് മൂന്ന് പേരുമെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
കൊൽക്കത്തയിലെ ഹരിദേവ്പൂരിൽ നിന്നുമാണ് മൂന്ന് പേരും പിടിയിലായത്. വാടകവീട്ടിൽ ഒളിച്ച് താമസിക്കുന്നതിനിടെയായിരുന്നു ഭീകരരെ പോലീസ് വലയിലാക്കിയത്. ബന്ധുവിന്റെ ചികിത്സാ ആവശ്യവുമായി എത്തിയതാണെന്നാണ് മൂന്ന് പേരും പ്രദേശവാസികളോട് പറഞ്ഞിരുന്നത്. ഇത് വിശ്വസിച്ച പ്രദേശവാസികൾ വാടകയ്ക്ക് താമസിക്കാൻ അനുവദിക്കുകയായിരുന്നു. എന്നാൽ സുരക്ഷിത താവളം സ്വന്തമാക്കിയ
ഭീകരർ മുസ്ലീങ്ങളെ സ്വാധീനിക്കാൻ ആരംഭിച്ചുവെന്ന് പോലീസ് പറഞ്ഞു. മുസ്ലീങ്ങളെ ഭീകര സംഘടനയിൽ ചേർക്കുന്നതിനായി ഇവർക്ക് വിദേശത്തു നിന്നും പണം ലഭിച്ചിരുന്നതായും പോലീസ് കൂട്ടിച്ചേർത്തു.
ഇവരുടെ കൂട്ടത്തിലുള്ള കൂടുതൽ പേർ ഇന്ത്യയിലേക്ക് എത്തിയിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇവരെ പിടികൂടുന്നതിനുള്ള അന്വേഷണവും പോലീസ് ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകീട്ടോടെയാണ് ഭീകരരെ കൊൽക്കത്ത പോലീസ് അറസ്റ്റ് ചെയ്തത്.