ക്യാൻസറിനെക്കുറിച്ചുളളത് ധാരണയെക്കാൾ കൂടുതൽ തെറ്റിദ്ധാരണ – ഡോ.വി.പി. ഗംഗാധരൻ
പോത്തൻകോട് : എല്ലാവർക്കും ക്യാൻസറിനെക്കുറിച്ചറിയാമെങ്കിലും സമൂഹത്തിൽ ധാരണയെക്കാൾ കൂടുതൽ തെറ്റിദ്ധാരണയുള്ളൊരു അസുഖമാണ് ക്യാൻസറെന്ന് പ്രശസ്ത ക്യാൻസർ ചികിത്സകൻ ഡോ.വി.പി. ഗംഗാധരൻ. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് അലുമിനി അസോസിയേഷന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്യാൻസർ ബോധവത്കരണ ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷുഗറും പ്രഷറുമുണ്ടെന്ന് അഭിമാനത്തോടെ പറയുന്നവർ പോലും രോഗം വന്നാൽ ക്യാൻസറിനെ ഒളിച്ചുവയ്ക്കുന്നു. രോഗനിർണ്ണയ ക്യാമ്പുകളിൽ പങ്കെടുക്കാൻ പോലും ആളുകൾക്ക് പേടിയാണ്.
ഗൂഗിൾ യൂണിവേഴ്സിറ്റിയെയാണ് ജനങ്ങൾക്ക് വിശ്വാസമെന്ന് ഫലിതരൂപേണ അദ്ദേഹം പറഞ്ഞു. ക്യാൻസർ എന്ന രോഗത്തിന്റെ ചിഹ്നം പോലും മാറണമെന്നും ഒരിക്കൽ പിടിച്ചാൽ പിടി വിടാത്ത ഞണ്ടിന്റെ ചിത്രത്തിനു പകരമായി ഇരുകരങ്ങളിൽ വിളങ്ങുന്ന റോസാപ്പൂവിന്റെ ചിത്രമാക്കണം. ക്യാൻസർ രോഗത്തോടുളള മനുഷ്യന്റെ സമീപനമാണ് മാറേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ ചികിത്സാനുഭവങ്ങളിലെ ഏടുകൾ പങ്കു വെച്ച് നടത്തിയ ബോധവത്കരണ ക്ലാസ് ഡോക്ടർമാർക്ക് പുതു അനുഭവം പകർന്നു നൽകി. ശാന്തിഗിരി ഹെൽത്ത് കെയർ റിസർച്ച് ഓർഗനൈസേഷൻ ഹെഡ് സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വിയും അലുമിനി അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് അദ്ദേഹത്തെ ആദരിച്ചു.