ഹോളിവുഡ് താരം റേ സ്റ്റീവൻസണ്‍ അന്തരിച്ചു. ഇന്ത്യയുടെ ഓസ്കര് ചിത്രമായ ആര്‍ആര്‍ആറില്‍ വില്ലൻ വേഷം ചെയ്ത് ശ്രദ്ധ നേടിയ താരമായിരുന്നു റേ സ്റ്റീവൻസണ്‍. 58 വയസ്സായിരുന്നു. മരണകാരണം വെളിപ്പെടുത്തിയിട്ടില്ല. ഇറ്റലിയില്‍ വച്ചായിരുന്നു അന്ത്യം.
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ജനിച്ച ഗ്രിഗറി റെയ്മണ്ട് സ്റ്റീവൻസണ്‍ കുട്ടിക്കാലത്ത് ഇംഗ്ലണ്ടിലേക്ക് താമസം മാറുകയായിരുന്നു. തന്റെ കഴിവുകളും അവിസ്മരണീയമായ പ്രകടനങ്ങളും കൊണ്ടും വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖ നടനായ റേ സ്റ്റീവൻസന്റെ വിയോഗത്തില്‍ സിനിമാ ലോകം ദുഃഖം രേഖപ്പെടുത്തുകയാണ്.
സ്കോട്ട് ബക്സ്റ്റണ് എന്ന വില്ലൻ കഥാപാത്രത്തെയാണ് റേ സ്റ്റീവൻസണ്‍ ആര്‍ആര്‍ആറില്‍ അവതരിപ്പിച്ചത്. 1998-ല്‍ ദി തിയറി ഓഫ് ഫ്ലൈറ്റ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് കടന്നു വന്ന സ്റ്റീവൻസണ്‍, 2011-ല്‍ പുറത്തിറങ്ങിയ മാര്‍വല്‍ ചിത്രമായ തോറില്‍ വോള്‍സ്റ്റാഗ് എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ലോക സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയത്.