കണ്ണാന്തളിപ്പൂക്കളെ കവിതകളാക്കി ശാന്തകുമാരിയുടെ ആത്മാവിഷ്കാരം
പട്ടാമ്പി: നമുക്കു ചുറ്റും നീറുന്നപച്ചയായ ചില ജീവിതാനുഭവങ്ങളുടെ തീഷ്ണതയാൽമനം വേദനകൊണ്ട് പുളഞ്ഞപ്പോൾ, അത് മറ്റുള്ളവരിലേക്ക് സന്നിവേശിപ്പിച്ച് കണ്ണ് തുറന്നെങ്കിൽ എന്ന ചിന്തയിലെഴുതിയ വരികള്‍ ആത്മനൊമ്പരങ്ങളായി പരിണമിച്ചു. പച്ചയായ ജീവിതയാഥാർത്ഥ്യങ്ങളുടെ ഒരു മൂലതന്തുവിൽ അല്പം ഭാവനാത്മകമായി വരികൾ കുറിച്ചപ്പോൾ അവ കണ്ണാന്തളിപ്പൂക്കളായി ഇതൾ വിടർത്തി. അത് ഹൃദ്യമായും സരസമായും ലളിതമായും ആവിഷ്കരിക്കാൻ കവയിത്രി പരിശ്രമിച്ചിട്ടുണ്ട്. തനിക്കുചുറ്റുമുള്ള വിഷയങ്ങളെ ദയാനുകമ്പയും മാതൃത്വവുമിഴുകിച്ചേർന്ന ദർശ്ശനത്തിലൂടെ സമീപിക്കുന്ന, പ്രകൃതിയേയും പ്രകൃതിജന്യവിഷയങ്ങളും മാത്രമല്ല, പ്രകൃതിയോടിണങ്ങിയ ജീവിതത്തേയും കവിതയ്ക്കു വിഷയമാക്കുന്നു. അതുകൊണ്ടുതന്നെ സമു ഹത്തിലെ മൂല്യച്യുതി കവിമനസിലും വിഷമം വിതക്കുകയും പ്രതിബദ്ധത വരികളാവുകയും ചെയ്യുന്നു. അടിച്ചേല്പിക്കലല്ല മറിച്ച് പകർന്നേകലാണ് കവിതയെന്ന് അടിവരയിടുകയാണ് സമാഹാരത്തിലെ രചനകളോരോന്നും. പറയാനുള്ളത് സരസമായും ലളിതമായും അനുവാചകനിലേക്ക് പകർന്നേകാനുതകുന്ന രചനാശൈലിയാണ് ശാന്തകുമാരിയുടെ രചനകളിലുടനീളം കാണാനാവുന്നത്.
ശാന്തകുമാരി എം. കെ. എഴുതിയ “കണ്ണാന്തളിപ്പൂക്കള്‍ വിടരുമ്പോള്‍” കവിതാ സമാഹാരം 07/09/2023 ന് തിരുവനന്തപരത്ത് ശാന്തിഗിരി ആശ്രമത്തില്‍ വച്ച് ഗുരുവിങ്കല്‍ സമര്‍പ്പിച്ചു. ഇതിന്റെ പ്രകാശനം ശാന്തിഗിരി ആശ്രമം മലപ്പുറം ബ്രാഞ്ച് ഹെഡ് സ്വാമി ജനപുഷ്പന്‍ ജ്ഞാന തപസ്വി സെപ്തംബര്‍ 10 ന് പട്ടാമ്പി ശില്പചിത്ര കലാഗ്രാമത്തില്‍ വച്ച് നിര്‍വ്വഹിക്കുന്നു.
ശാന്തിഗിരി ആശ്രമം ഗുരുഭക്തയായ ശാന്തകുമാരി കാലങ്ങളായി കവിതകള്‍ എഴുതിവരുന്നു. പ്രസിദ്ധീകരിക്കപ്പെടാത്ത ഒത്തിരി കവിതകള്‍ ഇപ്പോഴും തന്റെ ഡയറികളില്‍ വിശ്രമിക്കുകയാണെന്ന് പറയുന്ന കവൈത്രി, തന്റെ ചിരകാല അഭിലാഷം പൂവണിഞ്ഞതില്‍ കൃതാര്‍ത്ഥയാണ്.
2023 സെപ്തംബർ 10ന് ഞായറാഴ്ച വള്ളുവനാടൻമണ്ണിൽ 13-ാമത് സൗഹൃദസംഗമം നടത്തുന്ന മൊഴിമുറ്റത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ 10.00 മണിമുതൽ പുസ്തകപ്രകാശനങ്ങളും തനതുഭമഖലയിൽ പ്രാവീണ്യം തെളിയിച്ചവരെ ആദരിക്കലും ചിത്ര പ്രദർശനവും കലാപരിപാടികളും ഒരുക്കിക്കൊണ്ട് ഒരു മുഴുദിനാഘോഷമാക്കി മാറ്റുകയാണ് ശില്പചിത്ര കലാഗ്രാമം. സദസും വേദിയുമെന്ന വേർതിരിവില്ലാതെ, അതിഥികളും ആതിഥേയരും ഒന്നായുള്ള ഈ ആഘോഷത്തില്‍ പങ്കെടുക്കൂവാൻ ഏവരേയും കലാഗ്രാമം സ്വാഗതം ചെയ്യുന്നു.