ദ്വാരകയില്‍ ഉയര്‍ന്ന അന്താരാഷ്ട്ര കണ്വെൻഷൻ സെന്റര്‍ യശോഭൂമിയുടെ ഒന്നാം ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. തന്റെ 73-ാം ജന്മദിനത്തിലാണ് ചടങ്ങ് എന്നതാണ് ശ്രദ്ധേയം. ദ്വാരക സെക്ടര്‍ 21ല്‍ നിന്നും സെക്ടര്‍ 25ലേക്കുള്ള പുതിയ ഐയര്‍പോര്‍ട്ട് മെട്രോ എക്സ്പ്രസ് ലൈനിന്റെ വിപുലീകരണവും അദ്ദേഹം അന്നേദിവസം ഉദ്ഘാടനം ചെയ്യും.
4,400 കോടി രൂപ ചെലവില്‍ 73,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലാണ് യശോഭൂമി സെന്റര്‍ നിര്‍മിച്ചിരിക്കുന്നത്. പ്രധാന ഓഡിറ്റോറിയം ഉള്‍പ്പെടെ 15 കണ്വെൻഷൻ റൂമുകളാണ് സെന്ററില്‍ ഉള്‍ക്കൊള്ളുന്നത്. 11,000 പ്രതിനിധികളെ ഉള്‍ക്കൊള്ളാൻ കഴിയുന്ന ഒരു വലിയ ഹാളും 13 മീറ്റിംഗ് റൂമുകളും സെന്ററിലുണ്ട്.
രാജ്യത്തെ ഏറ്റവും വിപുലമായ എല്‍ഇഡി മീഡിയ ഫേസഡ് വേദിയാണ് സെന്ററില്‍ ഉള്‍ക്കൊള്ളുന്നത്. 2,500 അതിഥികളെ ഉള്‍ക്കൊള്ളാൻ കഴിയുന്ന വിശാലമായ ബോള്‍റൂമാണ് ഇതിലുള്ളത്. പങ്കെടുക്കുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും സെന്ററില്‍ ഒരുക്കിയിട്ടുണ്ട്.
കണ്വെൻഷൻ സെന്ററില്‍ 1,07,000 ചതുരശ്ര മീറ്റര്‍ വിസ്തൃതമായ പ്രദര്‍ശന മേഖലയാണുള്ളത്. പ്ലീനറി ഹാളില്‍ ഏകദേശം 6,000 അതിഥികള്‍ക്ക് ഇരിക്കാനുള്ള സൗകര്യമൊരുക്കുന്നു. വലിയ മീറ്റിംഗുകള്‍, കോണ്‍ഫറൻസുകള്‍, എക്സിബിഷനുകള്‍ എന്നിവ നടത്താൻ സൗകര്യമൊരുക്കാൻ ഈ പ്രോജക്റ്റിന് സാധിക്കുമെന്നാണ് കരുതുന്നത്.