ബംഗലൂരു : കൃത്യമായി ട്രാഫിക് നിയമങ്ങള്‍ പാലിക്കാതായാല്‍ പിഴ ഒടുക്കണം. ഇവിടെ ബെംഗളൂരുവിലെ ഒരു യുവതി സ്ഥിരം റോഡിലെ നിയമങ്ങള്‍ തെറ്റിക്കുന്നയാളാണ്. ഇപ്പോള്‍ അതില്‍ റെക്കോഡ് ഇട്ടിരിക്കുകയാണ്. 270 തവണ ആണ് നിയമം തെറ്റിച്ചത്. റോഡ് അപകടങ്ങള്‍ കുറയണമെങ്കില്‍ നമ്മള്‍ റോഡ് നിയമങ്ങള്‍ പാലിക്കണം, കൃത്യമായി ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെ വണ്ടിയോടിക്കുന്നതിലൂടെയുണ്ടാകുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്.
ദിനവും നിയമലംഘനങ്ങള്‍ ആവർത്തിച്ചപ്പോള്‍ ലഭിച്ച പിഴതുക സ്കൂട്ടറിന്റെ വിലയേക്കാളും അധികം. 136000 രൂപയെന്ന ഭീമമായ തുകയാണ് ഈ സ്ഥിരം നിയമലംഘകയ്ക്കു ട്രാഫിക് പോലീസ് പിഴയായി നല്‍കിയത്. കൂടാതെ, സ്ത്രീയുടെ വാഹനമായ ഹോണ്ട ആക്ടിവ സ്കൂട്ടർ പിടിച്ചെടുക്കുകയും ചെയ്തു.
ഒരു സ്വകാര്യ ചാനലാണ് നിയമലംഘനങ്ങള്‍ തുടർക്കഥയാക്കിയ യുവതിയുടെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. 270 തവണയാണ് നിയമലംഘനങ്ങള്‍ നടത്തിയിരിക്കുന്നത്. ഹെല്‍മറ്റ് ധരിക്കാതെയുള്ള ഡ്രൈവിങ്, റോഡില്‍ എതിർദിശയിലൂടെയുള്ള സഞ്ചാരം, വാഹനമോടിക്കുമ്ബോള്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം, ട്രാഫിക് സിഗ്‌നലുകള്‍ പാലിക്കാതെയിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് യുവതി ദിവസവും സഞ്ചരിക്കുന്ന വഴിയിലെ സി സി ടി വി ദൃശ്യങ്ങളിലുള്ളത്.
ഏറെ നാളായി തുടരുന്ന അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങിനുള്ള താക്കീതാണ് യുവതിയ്ക്ക് ലഭിച്ച ഇത്രയും വലിയ പിഴ തുക. നിയമലംഘനങ്ങള്‍ വെളിപ്പെടുത്തുന്നതിനായി സി സി ടി വികള്‍ സ്ഥാപിച്ചതിന്റെ പ്രാധാന്യത്തിലേക്കുമിതു വിരല്‍ ചൂണ്ടുന്നു. സ്വന്തം സുരക്ഷയ്ക്ക് വേണ്ടിയാണു ഹെല്‍മെറ്റുകള്‍ ധരിക്കേണ്ടതെന്ന കാര്യം പോലും മറന്നാണ് പലരും ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നത്. ആരുടെ ജീവനും വില കല്പിക്കാതെയുള്ള നിയമലംഘനങ്ങള്‍ ഇന്ത്യൻ റോഡുകളില്‍ പതിവ് കാഴ്ചയാകുമ്ബോള്‍ സ്ഥിരം നിയമലംഘകർക്കുള്ള ഒരു താക്കീത് കൂടിയാണ് ഈ പിഴ.