വടകര : സബ് രജിസ്ട്രാര്‍ ആയിരിക്കെ ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥയ്ക്ക് ഏഴുവര്‍ഷം തടവും 5,05,000 രൂപ പിഴയും.
കൊയിലാണ്ടി ചേവായൂര്‍ സബ് രജിസ്ട്രാര്‍ ആയിരുന്ന കൊയിലാണ്ടി എടക്കുളം അപ്പൂസില് പി കെ ബീന(52)യെയാണ് വിജിലന്‍സ് സ്പെഷ്യല്‍ ജഡ്ജ് കെ വി ജയകുമാര്‍ ശിക്ഷിച്ചത്. ഇപ്പോള്‍ ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ ചിട്ടി ഇന്സ്പെക്ടറാണിവര്. പ്രമാണം രജിസ്റ്റര്‍ ചെയ്തതിന് ആധാരം എഴുത്തുകാരനില്‍നിന്ന് 5,000 രൂപ കൈക്കൂലി വാങ്ങിയതാണ് കേസ്. പിഴയടച്ചില്ലെങ്കില്‍ ഏഴുമാസംകൂടി തടവനുഭവിക്കണം.
2014 ഫെബ്രുവരി 22നാണ് കേസിനാസ്പദമായ സംഭവം. ആധാരമെഴുത്തുകാരനായ പി ഭാസ്കരന് നായരാണ് പരാതി നല്‍കിയത്. ജനുവരി 24നും 28നും ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതിന് പണം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 22ന് വിജിലന്‍സ് സംഘം നല്കിയ ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകള്‍ ഓഫീസില്‍വച്ച് പരാതിക്കാരന് കൈമാറുകയായിരുന്നു. പരിശോധനയില്‍ റിക്കാര്‍ഡ് മുറിയില്‍നിന്ന് പണം കണ്ടെടുത്തു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഒ ശശി ഹാജരായി.
വി.എം.സുരേഷ് കുമാർ