ഷൈലേഷ്കുമാർ. കൻമനം
കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക് ഡൗണിൽ ഇളവുകൾ വന്നതോടെ അടഞ്ഞു കിടന്നിരുന്ന ഹോസ്റ്റലുകൾ ചിലതൊക്കെ തുറക്കാൻ തുടങ്ങിയെങ്കിലും നടത്തിപ്പുകാർക്ക് ആശങ്ക ഒഴിയുന്നില്ല. താമസക്കാരുടെ എണ്ണം നന്നേ കുറവായതിനാൽ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ് ഹോം സ്റ്റേ സർവ്വീസുകൾ. ഹോസ്റ്റലുകളിൽ താമസക്കാരിലധികവും വിദ്യാർത്ഥികളും, സ്ഥാപനങ്ങളിലെ ജീവനക്കാരുമാണ്. വിദ്യഭ്യാസ സ്ഥാപനങ്ങൾ തുറക്കാത്ത സാഹചര്യത്തിൽ ഓൺ ലൈൻ ക്ലാസുകൾ പുരോഗമിക്കുന്നതിനാലും, റെയിൽവേ ഗതാഗതം ആരംഭിക്കാത്തതിനാലും വിദൂര ജില്ലകളിൽ നിന്ന് വന്ന് താമസിച്ച പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലും വൻതോതിൽ കുറവ് വന്നു. തന്നെയുമല്ല; കോവിഡ് കാലമായതിനാൽ വ്യാപാര സ്ഥാപനങ്ങളിൽ കച്ചവടം വളരെ കുറവായതിനാൽ മിക്കവാറും സ്ഥാപനങ്ങളും ജീവനക്കാരെ പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ ഹോസ്റ്റൽ നടത്തിപ്പുകാർക്ക് കണ്ടകശനി തുടങ്ങി!