ലോക്ഡൗണിൽ റെക്കോഡ് വാറ്റ്
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ കാലയളവിൽ പിടിച്ചെടുത്തത് 1,45,400 ലീറ്റർ വാഷ്. റെയ്ഡിൽ ശരാശരി എട്ടുമാസം കൊണ്ട് പിടിക്കുന്ന വാഷാണ് ലോക്ഡൗൺ കാലത്തെ 36 ദിവസത്തിൽ പിടിച്ചത്. വാറ്റിന് ലീറ്ററിന് 3500 രൂപ വരെ ഈടാക്കിയാണ് പലയിടങ്ങളിലും വിൽപന നടത്തുന്നതെന്ന് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ബിവറേജസ് ഔട്ട്ലറ്റുകൾ അടച്ചതിനാൽ വീടുകൾ കേന്ദ്രീകരിച്ചും വാറ്റ് നിർമാണം വർധിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 58 കേസുകളിലായി 4800 ലിറ്റർ വാറ്റാണ് പിടികൂടിയത്. വാറ്റിന് ലഹരികൂട്ടാൻ ശരീരത്തിനു ഹാനികരമായ രാസവസ്തുക്കൾ ഉപയോഗിക്കാൻ സാധ്യതയുള്ളതിനാൽ പരിശോധന ശക്തമായി തുടരുകയാണെന്ന് എക്സൈസ് പറയുന്നു.
1597 അബ്കാരി കേസുകളാണ് ലോക്ഡൗൺ കാലത്ത് റജിസ്റ്റർ ചെയ്തത്. 450 പേരെ അറസ്റ്റു ചെയ്തു. 1975 ലിറ്റർ അരിഷ്ടവും 28 കിലോ കഞ്ചാവും പിടിച്ചു. 111 കഞ്ചാവ് ചെടികൾ നശിപ്പിച്ചു. സംസ്ഥാന അതിർത്തികൾ അടച്ചതിനാൽ സ്പിരിറ്റിന്റെയും മറ്റു ലഹരി വസ്തുക്കളുടേയും സംസ്ഥാനത്തേക്കുള്ള വരവ് കുറഞ്ഞു. 2 ലീറ്റർ സ്പിരിറ്റാണ് ലോക്ഡൗൺ കാലത്ത് പിടിച്ചത്. ഹഷീഷ് 2.43 ഗ്രാമും എംഡിഎംഎ 0.64 ഗ്രാമും പിടിച്ചെടുത്തു.