IndiaLatest

പ്രധാനമന്ത്രിയെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടിരുന്നതായി ഇ.ഡി

“Manju”

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാട്‌നയിലെ റാലി ലക്ഷ്യമിട്ട് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) പദ്ധതിയിട്ടിരുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നരേന്ദ്ര മോദിയെ ആക്രമിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് ഇ.ഡി അവകാശപ്പെട്ടു. കേരളത്തില്‍ നിന്ന് അറസ്റ്റിലായ കണ്ണൂര്‍ സ്വദേശി ഷെഫീക്ക് പായത്ത് എന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

ഈ വര്‍ഷം ജൂലൈ 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാട്‌ന സന്ദര്‍ശന വേളയില്‍ ആക്രമണം നടത്താന്‍ സംഘടന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരുന്നതായി ഇ.ഡി പറയുന്നു. 2013 ഒക്‌ടോബറില്‍ പാട്‌നയില്‍ പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ പപ്പുലര്‍ ഫ്രണ്ട് നീക്കം നടത്തി. പോപ്പുലര്‍ ഫ്രണ്ട് 120 കോടി രൂപ ഹവാല ഇടപാടിലൂടെ സമാഹരിച്ചുവെന്നും ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ഷങ്ങളായി സംഘടന ശേഖരിച്ച 120 കോടിയുടെ വിശദാംശങ്ങളും ഇ.ഡി കണ്ടെത്തി. രാജ്യത്തുടനീളം കലാപങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും സൃഷ്ടിക്കുന്നതിനായിട്ടാണ് ഈ ഫണ്ടുകള്‍ ഉപയോഗിക്കുന്നതെന്നാണ് കണ്ടെത്തല്‍. ഭീകരപ്രവര്‍ത്തനങ്ങള്‍, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, കലാപമുണ്ടാക്കല്‍ എന്നിവയ്ക്കുവേണ്ടിയാണ് പണം സമാഹരിച്ചതെന്നാണ് ഇ.ഡി റിപ്പോര്‍ട്ട്.

സംഘടനയുമായി ബന്ധപ്പെട്ട നൂറിലധികം പ്രവര്‍ത്തകരെ ദേശീയ അന്വേഷണ ഏജന്‍സി ഉള്‍പ്പെടെ നിരവധി ഏജന്‍സികള്‍ അറസ്റ്റ് ചെയ്തു. വിദേശത്തുനിന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എന്‍ആര്‍ഐ അക്കൗണ്ട് വഴി നാട്ടിലേക്ക് അയയ്ക്കുന്ന പണം സംഘടനയിലെ നേതാക്കള്‍ക്ക് ലഭിച്ചതായി ഇ.ഡി അറിയിച്ചിരുന്നു. സംഘടനയുടെ മറ്റ് മൂന്ന് ഭാരവാഹികളെ ഡല്‍ഹിയില്‍ നിന്ന് ഇഡി കസ്റ്റഡിയിലെടുത്തു. ഷെഫീഖ് പായത്ത് ഖത്തറില്‍ നിന്ന് എന്‍ആര്‍ഐ അക്കൗണ്ട് വഴി നാട്ടിലേക്കയച്ച പണം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ റൗഫ് ഷെരീഫിനും (21 ലക്ഷം) റിഹാബ് ഇന്ത്യ ഫൗണ്ടേഷനും (16 ലക്ഷം) നല്‍കിയിട്ടുണ്ടെന്നും ഇ.ഡി വ്യക്തമാക്കി.

ഖത്തറില്‍ താമസിച്ചിരുന്ന പയേത്ത്, ഇന്ത്യയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതിനായി വിദേശത്ത് നിന്ന് പിഎഫ്‌ഐയിലേക്ക് പണം കൈമാറാന്‍ ഇന്ത്യയിലെ തന്റെ എന്‍ആര്‍ഐ അക്കൗണ്ട് അനധികൃതമായി ഉപയോഗിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആരോപിച്ചു. വര്‍ഷങ്ങളായി പിഎഫ്‌ഐയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളില്‍ 120 കോടിയിലധികം രൂപ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ വലിയൊരു ഭാഗം രാജ്യത്തിനകത്തും പുറത്തും അജ്ഞാതവും സംശയാസ്പദവുമായ ഉറവിടങ്ങളില്‍ നിന്ന് പണമായി നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്ന് ഏജന്‍സി പറഞ്ഞു.

2020 ഫെബ്രുവരിയിലെ ഡല്‍ഹി കലാപത്തിലേക്ക് നയിച്ച അക്രമം, പ്രശ്‌നങ്ങള്‍ സൃഷ്ടിക്കല്‍, ഹത്‌രാസിലേക്കുള്ള പിഎഫ്‌ഐ അംഗങ്ങളുടെ സന്ദര്‍ശനം എന്നിവ ഉള്‍പ്പെടുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ ഫണ്ടുകള്‍ ഉപയോഗിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്തുവെന്നും ഏജന്‍സി അവകാശപ്പെട്ടു. സാമുദായിക സൗഹാര്‍ദം തകര്‍ക്കാനും കലാപമുണ്ടാക്കാനും ഭീകരത പടര്‍ത്താനും ലക്ഷ്യമിട്ട് ഭീകരസംഘം രൂപീകരിക്കാനും മാരകായുധങ്ങളും സ്‌ഫോടക വസ്തുക്കളും ശേഖരിച്ച്‌ യുപിയിലെ സുപ്രധാനവും സെന്‍സിറ്റീവുമായ സ്ഥലങ്ങള്‍ക്കും വ്യക്തികള്‍ക്കും നേരെ ഒരേസമയം ആക്രമണം നടത്താനുമായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് ഇ.ഡി ആരോപിക്കുന്നത്. അന്വേഷണത്തിനിടെ, പിഎഫ്‌ഐയുടെയും അതിലെ അംഗങ്ങളുടെയും വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വിശകലനം ചെയ്യുകയും പ്രതികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

Related Articles

Back to top button