
ജുബിൻ
താമരശ്ശേരി, കുന്ദമംഗലം, ചങ്ങരോത്ത്, തിരുവമ്പാടി തുടങ്ങിയ പ്രദേശങ്ങളില്‍ മഞ്ഞപ്പിത്ത രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ എല്ലാവരും മുന്‍കരുതലെടുക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു.
മഞ്ഞപ്പിത്തം പിടിപെട്ട ആളുകളില്‍ നിന്ന് രോഗം മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യത കൂടുതലായതിനാല്‍ വീടുകളില്‍ തന്നെ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം. അവര്‍ക്കായി വീട്ടില്‍ പ്രത്യേക സൗകര്യങ്ങള്‍ ഉറപ്പാക്കണം. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ തൊട്ടടുത്തുളള ആരോഗ്യ കേന്ദ്രത്തില്‍ വിവരം നല്‍കുകയും ചികിത്സ തേടുകയും വേണം. പനി, വയറുവേദന, ഓക്കാനം, ഛര്‍ദി, വിശപ്പില്ലായ്മ, വയറിളക്കം, മൂത്രത്തിന് നിറവ്യത്യാസം, കണ്ണിന് മഞ്ഞ നിറം തുടങ്ങിയവയണ് രോഗ ലക്ഷണങ്ങള്‍.
രോഗവ്യാപനം തടയാനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
കുടിവെള്ള സ്രോതസ്സുകള്‍ ശുദ്ധീകരിക്കുക.
തണുത്തതും പഴകിയതുമായി ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുക.
വ്യക്തിശുചിത്വം, പരിസരശുചിത്വം, ആഹാരശുചിത്വം എന്നിവ പാലിക്കുക.
പാചകം ചെയ്യാനുപയോഗിക്കുന്ന വെള്ളം ശുദ്ധീകരിച്ചതാണെന്ന് ഉറപ്പുവരുത്തുക.
പഴങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയശേഷം മാത്രം ഉപയോഗിക്കുക.
ശീതള പാനീയങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഐസും വെള്ളവും ശുദ്ധമാണെന്ന് ഉറപ്പുവരുത്തുക.
തുറസ്സായ സ്ഥലങ്ങളിലെ മലമൂത്രവിസര്‍ജനം ഒഴിവാക്കുക.
മലമൂത്ര വിസര്‍ജനത്തിന് ശേഷം കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
രോഗം ബാധിച്ചവരും ഭേദമായവരും ആഹാര പദാർഥങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കുക.
യാത്രയില്‍ കഴിവതും കുടിക്കാനുളള വെള്ളം കരുതുക.
ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്ക് അസുഖങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുക.
സ്വയം ചികിത്സക്ക് വിധേയരാകാതിരിക്കുക