സ്പ്രിന്‍ക്ലർ കരാറിനെതിരെ കേന്ദ്രം

ശ്രീജ.എസ്
കൊച്ചി ∙ സ്പ്രിന്‍ക്ലർ കരാറിനെതിരെ കേന്ദ്ര സർക്കാർ. വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുമെന്ന് സ്പ്രിന്‍ക്ലർ കരാര്‍ ഉറപ്പ് നല്‍കുന്നില്ലെന്ന് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിൽ കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തു. സ്പ്രിന്‍ക്ലർ ചെയ്യുന്ന തരത്തില്‍ വലിയ തോതില്‍ വിവര വിശകലനം നടത്താന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കഴിയുമെന്നും കേന്ദ്ര ഐടി വകുപ്പ് ഹൈക്കോടതിയില്‍ അറിയിച്ചു.
കേരളത്തിലെ കോവിഡ് രോഗികളുടെ വിവരവിശകലനത്തിനായി സംസ്ഥാന സര്‍ക്കാരും സ്പ്രിന്‍ക്ലറും ഒപ്പിട്ട കരാര്‍ ജനങ്ങളുടെ അവകാശങ്ങളില്‍ വെള്ളം ചേര്‍ക്കുന്നതാണെന്നാണ് കേന്ദ്രനിലപാട്. വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുമെന്ന് കരാര്‍ ഉറപ്പ് നല്‍കുന്നില്ല. സ്വകാര്യത ലംഘിക്കപ്പെട്ടാലോ, വിവരങ്ങള്‍ ദുരുപയോഗം ചെയ്താലോ വ്യക്തികള്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തെ പറ്റിയും കരാറില്‍ വ്യക്തതയില്ല. സ്പ്രിന്‍ക്ലറിനു ഡേറ്റ കൈമാറുന്നത് അമേരിക്കന്‍ കോടതിയുടെ അധികാരപരിധി അംഗീകരിച്ച് കരാര്‍ ഒപ്പിട്ടത് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണ്.
വിവരം നല്‍കിയവരുടെ അനുമതിയോടെ ആണോയെന്ന് വ്യക്തമല്ലെന്നും കേന്ദ്രസര്‍ക്കാരിന്‍റെ സത്യവാങ്മൂലത്തില്‍ പറയുന്നു. രഹസ്യസ്വഭാവമുള്ള ഡേറ്റയുടെ വിശകലനം സ്വകാര്യ ഏജന്‍സികളെ ഒഴിവാക്കി സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേന നടത്തുകയാണ് അഭികാമ്യം. സ്പ്രിന്‍ക്ലർ ചെയ്യുന്ന തരത്തിലുള്ള വിപുലമായ വിവര വിശകലനത്തിന് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്‍റര്‍ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് ശേഷിയുണ്ട്. നിര്‍ണായക ഡേറ്റകളുടെ വിശകലനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഈ ഏജന്‍സികളുടെ സേവനം നല്‍കാന്‍ തയാറാണെന്നും കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.