സിന്ധുമോൾ. ആർ
ഡല്‍ഹി: ഇന്ത്യയില്‍ ആറ് ദിവസത്തിനിടെ പത്ത് ലക്ഷം പേര്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത് വികസിത രാജ്യങ്ങളായ ബ്രിട്ടണെക്കാളുല്‍ അമേരിക്കയേക്കാളും ഉയര്‍ന്ന നിരക്കാണ്. ഇന്ത്യയില്‍ ആകെ കൊവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ ഞായറാഴ്ചയോടെ പതിനാറ് ലക്ഷം പിന്നിട്ടതായും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
പത്ത് ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കാന്‍ യുകെ പതിനെട്ട് ദിവസം എടുത്തപ്പോള്‍ അമേരിക്ക ഈ നേട്ടം കൈവരിക്കാന്‍ പത്ത് ദിവസത്തിലധികം എടുത്തിരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ രാജ്യത്ത് രണ്ട് ലക്ഷത്തോളം പേര്‍ വാക്സിന്‍ സ്വീകരിച്ചു. 3512 കേന്ദ്രങ്ങളിലാണ് രാജ്യത്ത് വാക്സിന്‍ വിതരണം.
അതേസമയം ഇന്ത്യയുടെ കൊവിഡ് വാക്സിന്‍ വിതരണ പദ്ധതിയായ ‘വാക്സിന്‍ മൈത്രി’ ആഗോള ശ്രദ്ധ പിടിച്ചു പറ്റി മുന്നേറുകയാണ്. 92 രാജ്യങ്ങള്‍ വാക്സിന് വേണ്ടി ഇന്ത്യയെ സമീപിച്ചിരുന്നു. ലോകത്തിന്റെ ഫാര്‍മസി എന്നാണ് ഏറ്റവും വലിയ വാക്സിന്‍ ദാതാവായ ഇന്ത്യയെ ബ്രിട്ടണ്‍ വിശേഷിപ്പിച്ചത്. കൊവിഡിനെതിരായ പോരാട്ടത്തിലെ ഇന്ത്യയുടെ ഉറച്ച പിന്തുണക്ക് ലോകാരോഗ്യ സംഘടനയും നന്ദി അറിയിച്ചിരുന്നു.