രജിലേഷ് കെ.എം.
പാറ്റ്ന: കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിൽ നിലപാട് മാറ്റി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. കഴിഞ്ഞ ദിവസം വരെ തൊഴിലാളികളെ സംസ്ഥാനത്തേക്ക് എത്തിക്കുന്നതിലും തിരിച്ചുകൊണ്ടുപോകുന്നതിലും എതിർപ്പ് പ്രകടിപ്പിച്ച നിതീഷ് കുമാർ, വ്യാഴാഴ്ച നിലപാട് മാറ്റി. മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശികളെ തിരിച്ചെത്തിക്കാൻ പ്രത്യേക ട്രെയിൻ വേണമെന്ന് നിതീഷ് കുമാർ ആവശ്യപ്പെട്ടു. ബീഹാർ സ്വദേശികളെ തിരിച്ചെത്തിക്കാൻ പ്രത്യേക ട്രെയിൻ കേന്ദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി സുശീൽ കുമാർ പ്രധാനമന്ത്രിക്ക് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് നിതീഷ് കുമാർ നയം മാറ്റിയത്.
പ്രവാസികളുടെ മടങ്ങിവരവ്, 201 രാജ്യങ്ങളിൽ നിന്ന് രജിസ്റ്റര്‍ ചെയ്തത് മൂന്നര ലക്ഷംപേർ
നേരത്തെ, രാജസ്ഥാനിലെ കോട്ടയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാനുള്ള ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തീരുമാനത്തെ നിതീഷ് കുമാർ രൂക്ഷമായി വിമർശിച്ചിരുന്നു. ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിക്കുന്ന പ്രവൃത്തിയാണെന്നെന്നായിരുന്നു നിതീഷ് കുമാറിന്റെ വിമർശനം. കേന്ദ്ര, സംസ്ഥാന സർക്കാർ യോജിച്ച പ്രവർത്തനത്തിലൂടെ തൊഴിലാളികളെ എത്തിക്കണമെന്നാണ് നിതീഷ് കുമാർ ഇപ്പോൾ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കുടിയേറ്റ തൊഴിലാളികളെ എത്തിക്കുന്നതിനായി ലോക്ക്ഡൗൺ നിർദേശത്തിൽ മാറ്റം വരുത്തണമെന്നും എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ ചട്ടം പാലിക്കണമെന്നും നിതീഷ് കുമാർ ആവശ്യപ്പെട്ടു. കൊവിഡിനെ നേരിടുന്നതിൽ നിതീഷ് കുമാറിന് വീഴ്ചയുണ്ടായെന്ന് സംസ്ഥാനത്തെ എം.പിമാർ കേന്ദ്രമന്ത്രിയുമായുള്ള വീഡിയോ കോൺഫറൻസിൽ വ്യക്തമാക്കിയിരുന്നു.